മുസ് ലിം വ്യാപാരികളെ ബഹിഷ്‌കരിക്കണമെന്ന് സംഘപരിവാര്‍; പ്രതിജ്ഞയെടുക്കാന്‍ വിസമ്മതിച്ച് കൊല്ലപ്പെട്ട ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്റെ സഹോദരി (വീഡിയോ)

Update: 2022-03-02 06:21 GMT

മംഗളൂരു: ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം വര്‍ഗീയ ധ്രുവീകരണത്തിനുള്ള ആയുധമാക്കി സംഘപരിവാരം. ഷിമോഗയില്‍ മുസ് ലിം വ്യാപാരികളെ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി സംഘപരിവാര്‍ സംഘടനയായ ബജ്‌റംഗ്ദളിന്റെ നേതൃത്വത്തില്‍ വനിതകള്‍ ഉള്‍പ്പടെ പ്രവര്‍ത്തകര്‍ പ്രതിജ്ഞയെടുത്തു.

ഷിമോഗയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ബജ്‌റംഗ്ദള്‍ നേതാവ് ചൊല്ലിക്കൊടുത്ത പ്രതിജ്ഞ പ്രവര്‍ത്തകര്‍ ഏറ്റു ചൊല്ലി. കൈകള്‍ മുന്നോട്ട് നിവര്‍ത്തിപ്പിടിച്ചാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിജ്ഞയെടുത്തത്. എന്നാല്‍, പ്രതിജ്ഞ ചൊല്ലാന്‍ തയ്യാറാവാതെ കൊല്ലപ്പെട്ട ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷയുടെ സഹോദരി കൈക്കൂപ്പി നിന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ സഹോദരിയുടെ കൈ നിവര്‍ത്താന്‍ ആവശ്യപ്പെടുന്നുണ്ട്. യുവതി കൈ പിറകോട്ട് വലിക്കുന്നതും തൊട്ടടുത്ത് നിന്നയാള്‍ നിര്‍ബന്ധിച്ച് കൈ നിവര്‍ത്തി പിടിക്കുന്നതും വീഡിയോയില്‍ കാണാം.

ഫെബ്രുവരി അവസാനത്തിലാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷ (26) കൊല്ലപ്പെട്ടത്. അജ്ഞാതര്‍ ഹര്‍ഷയെ പിന്തുടര്‍ന്നശേഷം മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലിസ് പറയുന്നത്. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ കലാശിച്ചത് മുന്‍കാല ക്രിമിനല്‍ പശ്ചാത്തലമെന്നാണ് പോലിസ് നിഗമനം. ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനായ ഹര്‍ഷ (27)യുടെ കുറ്റകൃത്യങ്ങളുടെ ഒരു പരമ്പര പോലിസ് പരിശോധിക്കുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മുസ് ലിംകള്‍ ഉള്‍പ്പടെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരായ വര്‍ഗീയ അതിക്രമങ്ങളും വധശ്രമവും ഉള്‍പ്പടെ അഞ്ച് ക്രിമിനല്‍ കേസുകളില്‍ കൊല്ലപ്പെട്ട ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍ പ്രതിയായിരുന്നെന്ന് ക്രൈം ഫയലുകള്‍ വ്യക്തമാക്കുന്നു.

Tags:    

Similar News