ലഖ്‌നോ: ബാബരി മസ്ജിദ് ലോകാവസാനം വരെ പുനര്‍നിര്‍മിക്കപ്പെടില്ലെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്വ നാഥ്. കാവി പതാക എന്നും രാജ്യത്തിന്റെ അഭിമാനമായി നിലകൊള്ളും. മോദി അയോധ്യയിലെ രാമക്ഷേത്രത്തില്‍ കാവി പതാക ഉയര്‍ത്തിയത് സനാതന ധര്‍മത്തിന്റെ പ്രതീകമാണെന്നും ഇന്ത്യയും സനാതന ധര്‍മവും വേര്‍പിരിക്കാനാവാത്തതാണെന്നും യോഗി പറഞ്ഞു. ചൊവ്വാഴ്ച ബരാബങ്കിയില്‍ നടന്ന ഒരു പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ ബാബരി മസ്ജിന്റെ മാതൃകയിലുള്ള പള്ളി പണിയുന്നതിനെതിരെ ഹിന്ദുത്വ സംഘടനകള്‍ രംഗത്ത് വന്നതിനു പിന്നാലെയാണ് യോഗിയുടെ പരാമര്‍ശമെന്നണ് ശ്രദ്ധേയമാണ്.
''രാം ലല്ലക്കായി ഞങ്ങള്‍ വരുമെന്നും അതേ സ്ഥലത്തുതന്നെ ക്ഷേത്രം നിര്‍മിക്കുമെന്നും ഞങ്ങള്‍ പറഞ്ഞിരുന്നു, അതില്‍ ഇപ്പോള്‍ എന്തെങ്കിലും സംശയമുണ്ടോ? പറഞ്ഞ വാഗ്ദാനങ്ങള്‍ പാലിക്കുന്ന സര്‍ക്കാറാണ് ഞങ്ങളുടേത്.
രാമഭക്തര്‍ക്ക് നേരെ വെടിയുതിര്‍ത്തവര്‍ക്കും രാമകാര്യങ്ങള്‍ക്ക് തടസ്സം നിന്നവര്‍ക്കും ഇനി സ്ഥാനമില്ല. നിയമം അനുസരിച്ച് ജീവിക്കാന്‍ ജനങ്ങള്‍ പഠിക്കണം. നിയമം അനുസരിക്കുന്നവര്‍ക്ക് അതിന്റെ ഗുണം ലഭിക്കും. നിയമം ലംഘിക്കുന്നവര്‍ നരകത്തിലേക്കാണ് പോകുന്നത്. നിയമം ലംഘിച്ച് സ്വര്‍ഗത്തില്‍ എത്താമെന്ന് കരുതുന്നവരുടെ സ്വപ്നം ഒരിക്കലും യാഥാര്‍ഥ്യമാകില്ല. യോഗി ആദിത്യനാഥ് പറഞ്ഞു.
