ബാബരി വിധി: വിദ്വേഷ പോസ്റ്റിട്ടാല്‍ ഉടനടി അറസ്റ്റ്; ജാമ്യമില്ലാ വകുപ്പ്

സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നവരെയും അറസ്റ്റ് ചെയ്ത് പ്രോസിക്യൂട്ട് ചെയ്യും. ഇവര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തും

Update: 2019-11-08 17:12 GMT

തിരുവനന്തപുരം: ബാബരി കേസില്‍ സുപ്രിംകോടതി നാളെ വിധി പറയുമെന്ന് പ്രസ്താവിച്ചിരിക്കെ കര്‍ശന നിര്‍ദേശങ്ങളുമായി പോലിസ്. മതസ്പര്‍ധയും സാമുദായിക സംഘര്‍ഷങ്ങളും വളര്‍ത്തുന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ തയ്യാറാക്കി വ്യാപിപ്പിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലിസ് വാര്‍ത്താകുറുപ്പില്‍ അറിയിച്ചു. ഇത്തരക്കാരെ ഉടനടി കണ്ടെത്തി അറസ്റ്റ് ചെയ്ത് ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കും. ഇതിനുള്ള നിര്‍ദേശം പോലിസിന്റെ എല്ലാ വിഭാഗത്തിനും നല്‍കിയിട്ടുണ്ട്. ഇത്തരം സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നവരെയും അറസ്റ്റ് ചെയ്ത് പ്രോസിക്യൂട്ട് ചെയ്യും. ഇവര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തും.

    എല്ലാ സാമൂഹിക മാധ്യമങ്ങളിലെയും എല്ലാതരം അക്കൗണ്ടുകളും 24 മണിക്കൂറും കേരളാ പോലിസിന്റെ സൈബര്‍ സെല്‍, സൈബര്‍ ഡോം, സൈബര്‍ പോലിസ് സ്‌റ്റേഷനുകള്‍ എന്നിവയുടെ നിരീക്ഷണത്തിലായിരിക്കും. സാമുദായിക സംഘര്‍ഷം വളര്‍ത്തുന്ന തരത്തില്‍ സന്ദേശം പരത്തുന്നവരെ ഉടനടി കണ്ടെത്താന്‍ ആധുനിക സാങ്കേതിക വിദ്യയുടെ സേവനം ഉപയോഗിക്കുമെന്നും സ്‌റ്റേറ്റ് പോലിസ് മീഡിയ സെന്റര്‍ പുറത്തിറക്കിയ അടിയന്തിര വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.




Tags:    

Similar News