ബാബരി ഭൂമി തര്‍ക്ക കേസ്: അന്തിമ വാദത്തിന്റെ തിയ്യതിയില്‍ തീരുമാനം ഇന്ന്
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസ് എത്ര വേഗത്തില്‍ തീര്‍ക്കണമെന്നത് സംബന്ധിച്ച കാര്യത്തിലും തീരുമാനമുണ്ടാവും.
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ അന്തിമ വാദം കേള്‍ക്കുന്ന തിയ്യതി സുപ്രിംകോടതി ഇന്ന് തീരുമാനിച്ചേക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസ് എത്ര വേഗത്തില്‍ തീര്‍ക്കണമെന്നത് സംബന്ധിച്ച കാര്യത്തിലും തീരുമാനമുണ്ടാവും.
തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കേ, കേസില്‍ അതിവേഗം തീരുമാനമുണ്ടാക്കണമെന്ന ആവശ്യവുമായി സംഘപരിവാര സംഘടനകള്‍ രംഗത്തുണ്ട്. ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുല്‍ നസീര്‍ എന്നിവരടങ്ങുന്നതാണ് ബെഞ്ച്. കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ അംഗമായിരുന്ന യു യു ലളിത് നേരത്തേ പിന്മാറിയിരുന്നു.
1992 ഡിസംബര്‍ 6ന് ബാബരി മസ്ജിദ് തകര്‍ക്കപ്പെടുന്നതിന് മുമ്പ് മസ്ജിദ് നിലനിന്നിരുന്ന 2.7 ഏക്കര്‍ ഭൂമിയുടെ അവകാശം സംബന്ധിച്ചുള്ള തര്‍ക്കമാണ് കേസ്. 2010ല്‍ അലഹബാദ് ഹൈക്കോടതി ഭൂമിയുടെ മൂന്നില്‍ രണ്ട് ഹിന്ദുക്കള്‍ക്കും ബാക്കി സുന്നി വഖ്ഫ് ബോര്‍ഡിനും വിട്ടുകൊടുത്തുകൊണ്ട് ഉത്തരവിട്ടിരുന്നു. ഇതിനെതിരേ ഹിന്ദു, മുസ്ലിം സംഘടനകള്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് 2011ല്‍ സുപ്രിം കോടതി ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യുകയായിരുന്നു.
അതിനിടെ, ബാബരി കേസില്‍ ഏറ്റെടുത്ത അധികഭൂമി രാമജന്മഭൂമി ന്യാസിന് തിരിച്ചുനല്‍കാന്‍ അനുമതി തേടി കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ബാബരി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന 2.77 ഏക്കര്‍ ഭൂമി ഒഴികെയുള്ള സ്ഥലം രാമക്ഷേത്രം നിര്‍മിക്കാന്‍ രൂപീകരിച്ചിട്ടുള്ള രാമജന്മഭൂമി ന്യാസിന് വിട്ടു നല്‍കണമെന്ന ആവശ്യമാണ് കേന്ദ്രസര്‍ക്കാര്‍ ഹരജിയില്‍ ഉന്നയിച്ചത്.