അട്ടപ്പാടിയിലെ കൊലപാതകം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു; പോലിസിനെതിരേ രൂക്ഷവിമര്‍ശനം

Update: 2019-10-30 07:41 GMT

തിരുവനന്തപുരം: അട്ടപ്പാടി വനത്തില്‍ മാവോവാദികളാണെന്ന പേരില്‍ നാലുപേരെ പോലിസ്വെടിവച്ചുകൊന്ന സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് സംസ്ഥാനപോലിസ് മേധാവിക്ക് നോട്ടീസയച്ചു. നാലുപേരെ വെടിവച്ചുകൊല്ലാനുണ്ടായ സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം നേരിട്ട്നടത്തി സംസ്ഥാന പോലിസ് മേധാവി രണ്ടാഴ്ചയ്ക്കകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ആവശ്യപ്പെട്ടു. കേസ് നവംബര്‍ 12ന് കല്‍പ്പറ്റയില്‍ നടക്കുന്ന സിറ്റിങ്ങില്‍ പരിഗണിക്കും. കൊലപാതകംനടന്നത് ദൈവത്തിന്റെ സ്വന്തം നാട്ടിലാണെന്ന് കമ്മീഷന്‍ നടപടിക്രമത്തില്‍പറഞ്ഞു. ഒരു സ്ത്രീ ഉള്‍പ്പടെ നാലു പേരെ കണ്ടമാത്രയില്‍ വെടിവയ്ക്കാനുള്ള പ്രകോപനം എന്താണെന്ന് ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ ഇതുവരെ വിശദീകരിച്ചിട്ടില്ല.

രാജ്യത്തുള്ള പൗരന്‍മാര്‍ക്കെല്ലാം ജീവിക്കാനുളള അവകാശം പ്രദാനം ചെയ്തിരിക്കുന്നത് ഇന്ത്യന്‍ ഭരണഘടനയാണ്. പോലിസ് ഉള്‍പ്പടെ ആര്‍ക്കും പ്രസ്തുത അവകാശം കവര്‍ന്നെടുക്കാനുള്ള അധികാരമില്ല. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21 പോലിസ് ഉള്‍പ്പെടെയുള്ള ആരുടെയും ബാഹ്യ ഇടപെടല്‍ കൂടാതെ മാന്യമായി ജീവിക്കാനുള്ള അവകാശം ഓരോ പൗരനും വാഗ്ദാനം ചെയ്യുന്നുണ്ട്. നിയമത്തിന്റെ ഇടപെടലിലൂടെ മാത്രമേ ഇതില്‍ ബാഹ്യഇടപെടല്‍ കഴിയുകയുള്ളൂ. മാവോവാദികളാണെന്ന സംശയത്തില്‍ നാലുപേരുടെ ജീവന്‍ കവരാനുള്ള അധികാരം പോലിസിനില്ലെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. മനുഷ്യത്വരഹിതമായ ഇത്തരമൊരു പ്രവൃത്തി നിര്‍വഹിക്കാന്‍ കോടതി പോലിസിന്അധികാരം നല്‍കിയിട്ടുമില്ല. അതേസമയം, സ്വയം പ്രതിരോധിക്കാന്‍ ഒരാള്‍ക്ക് അവകാരമുണ്ട്. അട്ടപ്പാടിയില്‍ അത്തരമൊരു സാഹചര്യമുണ്ടായതായി കാണുന്നില്ലെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. 

Tags:    

Similar News