ഒടുവില്‍ കേന്ദ്രസര്‍ക്കാരിന്റെ സമ്പൂര്‍ണ കീഴടങ്ങല്‍; ആവശ്യങ്ങളെല്ലാം അംഗീകരിച്ചു; ഒരുവര്‍ഷം നീണ്ട കര്‍ഷകസമരത്തിന് സമാപനം

സമരവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിന്‍വലിക്കുക, വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങി പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും കേന്ദ്രം അംഗീകരിച്ച സാഹചര്യത്തിലാണിത്.

Update: 2021-12-09 08:57 GMT

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്‍കൈയില്‍ തുടക്കമിട്ട തീവ്ര ചര്‍ച്ചകള്‍ക്ക് പിന്നാലെ ഡല്‍ഹിയി അതിര്‍ത്തിമേഖലകളിലെ വര്‍ഷം നീണ്ടുനിന്ന സമരം കര്‍ഷകര്‍ ഇന്ന് അവസാനിപ്പിക്കുമെന്ന് റിപോര്‍ട്ടുകള്‍.

സമരവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിന്‍വലിക്കുക, വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങി പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും കേന്ദ്രം അംഗീകരിച്ച സാഹചര്യത്തിലാണിത്.

വൈകീട്ട് നാല് മണിയോടെ സമരം അവസാനിപ്പിച്ച് കര്‍ഷകര്‍ നാട്ടിലേക്ക് മടങ്ങുമെന്നാണ് സൂചന. ഔദ്യോഗിക തീരുമാനമെടുക്കാന്‍ കിസാന്‍മോര്‍ച്ചയുടെ കോര്‍ കമ്മറ്റി യോഗം ഇന്ന് ഉച്ചയ്ക്ക് ചേരും.

വിളകള്‍ക്കുളള താങ്ങുവില നിയമപരമായി ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കാനും കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാനും ഒരുക്കമാണെന്ന് കേന്ദ്രസര്‍ക്കാര്‍ സംയുക്ത കിസാന്‍മോര്‍ച്ചയെ അറിയിച്ചിരുന്നു. ഇക്കാര്യം രേഖാമൂലം ഉറപ്പ് നല്‍കാന്‍ കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു. അത് ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രക്ഷോഭം അവസാനിപ്പിച്ചാല്‍ മാത്രമെ കേസുകള്‍ പിന്‍വലിക്കുമെന്നാണ് സര്‍ക്കാര്‍ നേരത്തെ അറിയിച്ചത്. എന്നാല്‍ ആദ്യം കേസുകള്‍ പിന്‍വലിക്കണമെന്ന കര്‍ഷകരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഇന്നലെ വീണ്ടും കത്തയച്ചത്. കേസുകള്‍ പിന്‍വലിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും കേന്ദ്രം അറിയിച്ചു. സമരത്തില്‍ മരിച്ച കര്‍ഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം തുടങ്ങിയ കര്‍ഷകര്‍ ഉന്നയിച്ച കാര്യങ്ങളെല്ലാം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു

യുപിയിലെ ലഖിംപൂരില്‍ കര്‍ഷകരെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ആശിഷ് മിശ്രയുടെ പിതാവും കേന്ദ്രമന്ത്രിയുമായ അജയ് മിശ്രയെ അറസ്റ്റ് ചെയ്യുക എന്ന ആവശ്യം മാത്രമാണ് ഇനി ബാക്കിയുള്ളത്. കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ അക്കാര്യത്തില്‍ നിലപാട് അറിയിക്കാനാവില്ലെന്ന് കേന്ദ്രത്തിന്റെ വാദം കര്‍ഷകര്‍ അംഗീകരിച്ചു. അജയ് മിശ്രയ്‌ക്കെതിരേ കിസാന്‍മോര്‍ച്ച സംസ്ഥാന ഘടകം യുപിയില്‍ സമരം തുടരും.


Tags:    

Similar News