മോദിയും അമിത്ഷായും കൃഷ്ണനും അര്‍ജുനനും: രജനികാന്തിനെതിരേ അസദുദ്ദീന്‍ ഉവൈസി

അനുച്ഛേദം 370ലെ വ്യവസ്ഥകള്‍ റദ്ദ് ചെയ്തതിന് മോദിയെയും അമിത് ഷായെയും കൃഷ്ണനും അര്‍ജുനനും എന്നാണ് തമിഴ്‌നാട്ടിലെ ഒരു സിനിമാ താരം വിളിച്ചത്. അപ്പോള്‍ ഈ സാഹചര്യത്തിലെ പാണ്ഡവരും കൗരവരും ആരാണെന്നും ഈ രാജ്യത്ത് മറ്റൊരു മഹാഭാരത യുദ്ധമാണോ നിങ്ങള്‍ക്ക് ആവശ്യമെന്ന് വ്യക്തമാക്കണമെന്നും ഉവൈസി ആവശ്യപ്പെട്ടു.

Update: 2019-08-14 13:50 GMT

ഹൈദരാബാദ്: സര്‍ക്കാരിന്റെ കശ്മീര്‍ തീരുമാനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും കൃഷ്ണനോടും അര്‍ജുനനോടും ഉപമിച്ച സിനിമാ താരം രജനീകാന്തിനെതിരേ വിമര്‍ശനവുമായി ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഉവൈസി.

അനുച്ഛേദം 370ലെ വ്യവസ്ഥകള്‍ റദ്ദ് ചെയ്തതിന് മോദിയെയും അമിത് ഷായെയും കൃഷ്ണനും അര്‍ജുനനും എന്നാണ് തമിഴ്‌നാട്ടിലെ ഒരു സിനിമാ താരം വിളിച്ചത്. അപ്പോള്‍ ഈ സാഹചര്യത്തിലെ പാണ്ഡവരും കൗരവരും ആരാണെന്നും ഈ രാജ്യത്ത് മറ്റൊരു മഹാഭാരത യുദ്ധമാണോ നിങ്ങള്‍ക്ക് ആവശ്യമെന്ന് വ്യക്തമാക്കണമെന്നും ഉവൈസി ആവശ്യപ്പെട്ടു. ഈദ് ആഘോഷത്തോടനുബന്ധിച്ച് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയാണ് ഉവൈസി രജനിയെ വിമര്‍ശിച്ചത്.

ഈ സര്‍ക്കാരിന് കശ്മീരികളോട് സ്‌നേഹമില്ല.അവര്‍ കശ്മീരിലെ മണ്ണിനെയാണ് സ്‌നേഹിക്കുന്നത്. അവിടത്തെ ജനങ്ങളെയല്ല, അവര്‍ അധികാരത്തെ സ്‌നേഹിക്കുന്നു, പക്ഷേ നീതിയെ സ്‌നേഹിക്കുന്നില്ല. അധികാരം നിലനിര്‍ത്താന്‍ മാത്രം ആഗ്രഹിക്കുന്നു. എന്നാല്‍ ആരും എക്കാലത്തും ജീവിക്കുകയോ ഭരിക്കുകയോ ചെയ്യില്ലെന്ന് അവരെ ഓര്‍മ്മിപ്പിക്കുന്നുവെന്നും ഉവൈസി പറഞ്ഞു.



Tags: