പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റ്;ഇടതു സര്‍ക്കാര്‍ ആര്‍എസ്എസിനെ പ്രീണിപ്പിക്കുന്നു:എന്‍ഡബ്ല്യൂഎഫ്

വിവേചനപരമായ ഇടപെടല്‍ സര്‍ക്കാര്‍ നിര്‍ത്തിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ എന്‍ഡബ്ല്യൂഎഫിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുമെന്നും പിഎം ജസില വ്യക്തമാക്കി

Update: 2022-06-05 10:25 GMT

കോഴിക്കോട്:പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റ് ഇടതു സര്‍ക്കാരിന്റെ ആര്‍എസ്എസ് പ്രീണനത്തിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് എന്‍ഡബ്ല്യൂഎഫ് സംസ്ഥാന പ്രസിഡന്റ് പി എം ജസില.ആലപ്പുഴയില്‍ പോപുലര്‍ ഫ്രണ്ട് നടത്തിയ ജന മഹാസമ്മേളനത്തില്‍ ഒരു കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചു എന്നാരോപിച്ചാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പോപുലര്‍ ഫ്രണ്ട് നേതാക്കളെ സംസ്ഥാന വ്യാപകമായി പോലിസ് വേട്ടയാടിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മുപ്പതു വര്‍ഷത്തിലധികമായി സാമൂഹ്യ രംഗത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന പ്രസ്ഥാനത്തിന് ജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യത ഇല്ലാതാക്കാനുള്ള ശ്രമത്തിന്റ ഭാഗം കൂടിയാണ് ഇത്തരം അറസ്റ്റെന്നും ജസീല പറഞ്ഞു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആര്‍എസ്എസും അനുബന്ധ സംഘടനകളും പലതരത്തിലുള്ള വിദ്വേഷ പരാമര്‍ശവുമായി രംഗത്തുണ്ടായിട്ടും ഇവരെയൊക്കെ കണ്ടില്ലെന്ന് നടിക്കുകയും ഇരകളെ വേട്ടയാടി സംഘപരിവാര്‍ പ്രീണനം നടത്തുകയും ചെയ്യുന്ന ഇടതു സര്‍ക്കാരിന്റെ ഇരട്ടതാപ്പ് ഇതിനോടകം തന്നെ സാധാരണ ജനങ്ങള്‍ മനസ്സിലാക്കി കഴിഞ്ഞു.ഇത്തരം നിലപാടുകള്‍ക്ക് ഇടതുപക്ഷ സര്‍ക്കാര്‍ വലിയ വില നല്‍കേണ്ടി വരും. കേരളം യുപി മോഡല്‍ ആക്കാന്‍ ആണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെങ്കില്‍ ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ കേരളത്തിലും വൈകാതെ ഉണ്ടാകും. ഇത്തരം വിവേചനപരമായ ഇടപെടല്‍ സര്‍ക്കാര്‍ നിര്‍ത്തിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ എന്‍ഡബ്ല്യൂഎഫിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുമെന്നും പിഎം ജസില വ്യക്തമാക്കി.

Tags:    

Similar News