ഫലസ്തീന് പിന്തുണ; സയണിസ്റ്റ് വിരുദ്ധ പ്രവര്‍ത്തകന്‍ ടോണി ഗ്രീന്‍സ്‌റ്റെയിനെ ബ്രിട്ടന്‍ അറസ്റ്റ് ചെയ്തു

Update: 2023-12-22 09:17 GMT

ലണ്ടന്‍: ഇസ്രായേല്‍ നടത്തുന്ന വംശഹത്യയ്‌ക്കെതിരേ പൊരുതുന്ന ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ച് ട്വീറ്റ് ചെയ്തതിന് െ്രെബറ്റണില്‍ നിന്നുള്ള ഒരു സയണിസ്റ്റ് വിരുദ്ധ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പ്രവര്‍ത്തകനെ ടോണി ഗ്രീന്‍സ്‌റ്റെയ്‌നെ ബ്രിട്ടീഷ് പോലിസ് അറസ്റ്റ് ചെയ്തു. 69 കാരനായ ടോണി ഗ്രീന്‍സ്‌റ്റൈനെ ഇന്നലെ രാവിലെ ഭീകരവിരുദ്ധ സംഘം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ്. നവംബര്‍ 15ന് സാമൂഹികമാധ്യമത്തില്‍ വലതുപക്ഷവാദിയായ സയണിസ്റ്റ് പ്രവര്‍ത്തകനായ ജാക്കി വാക്കറിന്റെ പോസ്റ്റിന് നല്‍കിയ മറുപടിയുടെ പേരിലാണ് നടപടി. ഞാന്‍ ഫലസ്തീനികളെ പിന്തുണയ്ക്കുന്നുവെന്നും ഗസയില്‍ വംശഹത്യ നടത്തുന്ന അധിനിവേശ ഇസ്രായേല്‍ സൈന്യത്തേക്കാള്‍ ഹമാസിനെയാണ് ഇഷ്ടപ്പെടുന്നതെന്നുമായിരുന്നു മറുപടി. ഗസയിലെ ആശുപത്രികളില്‍ ഉള്‍പ്പെടെ ഇസ്രായേല്‍ ആവര്‍ത്തിച്ചുള്ള ബോംബാക്രമണം നടത്തുകയും ആയിരക്കണക്കിന് സിവിലിയന്‍മാരെ കൊന്നൊടുക്കുകയും ചെയ്തതിനെ ന്യായീകരിക്കാന്‍ വ്യാജഅവകാശവാദം ഉന്നയിക്കുന്നതിനെയാണ് ടോണി ഗ്രീന്‍സ്‌റ്റെയിന്‍ പരിഹാസ്യ രൂപേണ ആദ്യം മറുപടി നല്‍കിയത്. അല്‍ ഷിഫാ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തെ പിന്തുണയ്ക്കാന്‍ 'തെളിവായി' ഐഡിഎഫ് നടത്തിയ 'ഹമാസ്' ലാപ്‌ടോപ്പ് പരേഡ് എന്നു പറഞ്ഞുള്ള ട്വീറ്റില്‍ ഹീബ്രു കീബോര്‍ഡ് മായ്ക്കാന്‍ ഐഡിഎഫ് മറന്നുപോയതായും ചൂണ്ടിക്കാട്ടിയിരുന്നു.

   


 

ഇന്നലെ രാവിലെ ഏഴോടെ ഗ്രീന്‍സ്റ്റെയ്‌ന്റെ വീട്ടിലെത്തിയ പോലിസ് അദ്ദേഹത്തിന്റെ ഫോണും ലാപ്‌ടോപ്പും പിടിച്ചെടുക്കുകയും ഒമ്പത് മണിക്കൂറോളം തടഞ്ഞുവയ്ക്കുകയും ചെയ്തു. വൈകീട്ട് നാലോടെ ജാമ്യം നല്‍കി വിട്ടയച്ചെങ്കിലും ഉപകരണങ്ങള്‍ നല്‍കിയില്ല. ഇതുവരെ യാതൊരു കുറ്റവും ചുമത്തിയിട്ടില്ലെന്നും റിപോര്‍ട്ടുകളുണ്ട്. ഇസ്രായേലി ആയുധ നിര്‍മാതാക്കളായ എല്‍ബിറ്റിന്റെ യുകെ ഫാക്ടറിക്കെതിരേ പ്രതിഷേധിച്ചതിന് ക്രിമിനല്‍ നാശനഷ്ടം വരുത്തിയെന്ന് ആരോപിച്ച് ശിക്ഷിക്കപ്പെട്ട നിരവധി ഫലസ്തീന്‍ അനുകൂല പ്രവര്‍ത്തകരില്‍ ഒരാളാണ് ഗ്രീന്‍സ്റ്റെയ്ന്‍. ഫാക്ടറിക്ക് നാശനഷ്ടമൊന്നും ഉണ്ടായിട്ടില്ലെങ്കിലും വോള്‍വര്‍ഹാംപ്ടണ്‍ ക്രൗണ്‍ കോടതിയാണ് ഇദ്ദേഹം ഉള്‍പ്പെടെയുള്ളവരെ ശിക്ഷിച്ചത്. ഇസ്രായേല്‍ പൗരന്മാരെ ആക്രമിക്കുന്നവരെ പിന്തുണയ്ക്കുന്നത് ഭീകരതയെ പിന്തുണയ്ക്കുന്നതായാണ് യുകെ ഭരണകൂടം കണക്കാക്കുന്നത്. ടോണി ഗ്രീന്‍സ്‌റ്റൈന്‍ ഒരു ബ്രിട്ടീഷ് ഇടതുപക്ഷ പ്രവര്‍ത്തകനും എഴുത്തുകാരനുമാണ്. ഫാഷിസ്റ്റ് വിരുദ്ധനായ അദ്ദേഹം ഫലസ്തീന്‍ സോളിഡാരിറ്റി കാംപയിന്റെ സ്ഥാപകാംഗമാണ്. 2018ല്‍ സയണിസ്റ്റ് വിരുദ്ധനെന്ന് ആരോപിച്ച് ഇദ്ദേഹത്തെ ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഓര്‍ത്തഡോക്‌സ് ജൂത കുടുംബത്തിലാണ് ജനിച്ചത്. 1936ല്‍ കേബിള്‍ സ്ട്രീറ്റ് യുദ്ധത്തില്‍ ഫാഷിസ്റ്റുകള്‍ക്കെതിരേ രംഗത്തെത്തിയ റബ്ബി സോളമന്‍ ഗ്രീന്‍സ്റ്റീന്‍ ആണ് പിതാവ്.

Tags:    

Similar News