ഡല്‍ഹി യുപി ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു

പൗരത്വഭേദതി നിയമത്തിനെതിരേ പ്രതിഷേധിച്ചവരെ ഉത്തര്‍ പ്രദേശ് ഭരണകൂടം ക്രൂരമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ചാണ് യുപി ഭവന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. വിദ്യാര്‍ഥികളടക്കമുള്ള നൂറോളം പേരെ പോലിസ് കസ്റ്റഡിയിലെടുത്തു.

Update: 2019-12-27 12:51 GMT

ന്യൂഡല്‍ഹി: ഡല്‍ഹി കൗടില്യ മാര്‍ഗിലുള്ള ഉത്തര്‍പ്രദേശ് ഭവന് മുന്നിലേക്ക് ജാമിയ സര്‍വകലാശാലയിലെ വിവിധ വിദ്യാര്‍ഥി സംഘടനകളുടെ സംയുക്ത കമ്മിറ്റി നടത്തിയ മാര്‍ച്ചിനിടെ സംഘര്‍ഷം. പൗരത്വഭേദതി നിയമത്തിനെതിരേ പ്രതിഷേധിച്ചവരെ ഉത്തര്‍ പ്രദേശ് ഭരണകൂടം ക്രൂരമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ചാണ് യുപി ഭവന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. വിദ്യാര്‍ഥികളടക്കമുള്ള നൂറോളം പേരെ പോലിസ് കസ്റ്റഡിയിലെടുത്തു.

കനത്ത പ്രതിഷേധമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഡല്‍ഹിയിലുടനീളം കനത്ത സുരക്ഷ ഏര്‍പ്പെടുത്തുകയും വിവിധയിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.പോലിസിന്റെ കനത്ത സുരക്ഷക്കിടയിലും പെണ്‍കുട്ടികളടക്കം നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പ്രതിഷേധത്തിനെത്തി. പാസ്റ്ററുകളുമായെത്തിയ പെണ്‍കുട്ടികളെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥികളെ വലിച്ചിഴച്ചാണ് പോലിസ് നീക്കം ചെയ്തത്. പിന്നാലെ വിവിധ സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളും ഭിം ആദ്മി പ്രവര്‍ത്തകരുമെത്തി. പ്രതിഷേധം തുടങ്ങാന്‍ മിനിട്ടുകള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു അറസ്റ്റ്. പ്രതിഷേധം നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് പോലിസ്. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് ഉള്‍പ്പെടെ നിരവധി പേരെ കസ്റ്റഡിയിലെടുത്തു.

കോണ്‍ഗ്രസ് നേതാവ് ഉദിത് രാജിനെയും കസ്റ്റഡിയിലെടുത്തു. എല്ലാവരെയും മന്ദിര്‍മാര്‍ഗ് പോലിസ് സ്‌റ്റേഷനിലേക്ക് മാറ്റി. നിരോധനാജ്ഞ ലംഘിച്ച് ഇന്ന് ഡല്‍ഹി ജമാ മസ്ജിദിന് പുറത്തും പ്രതിഷേധം അരങ്ങേറിയിരുന്നു. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ ശക്തമായതോടെ ഡല്‍ഹിയില്‍ ഇന്ന് മൂന്നിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. സീലംപുര്‍, ജാഫറാബാദ്, യുപി ഭവന്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. ജാമിഅ മില്ലിയ വിദ്യാര്‍ഥികളുടെ ഉപരോധ സമരം കണക്കിലെടുത്താണ് നടപടി.

പൗരത്വഭേദഗതിക്കെതിരെ ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ആഴ്ച നടന്ന പ്രതിഷേധത്തിനിടെ 20 ലധികം പേരാണ് മരിച്ചത്. പ്രതിഷേധത്തിനിടെ പൊതുമുതല്‍ നശിപ്പിച്ചെന്നാരോപിച്ച് നൂറുകണക്കിന് പേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റുകള്‍ ഇപ്പോഴും തുടരുകയാണ്. പോലിസ് കടുത്ത പ്രതികാര നടപടികളാണ് പ്രതിഷേധക്കാര്‍ക്കെതിരേ നടത്തി വരുന്നതെന്നും മനുഷ്യാവാകശ ലംഘനങ്ങള്‍ നടക്കുന്നുവെന്നും ആരോപണമുണ്ട്.

വെള്ളിയാഴ്ച പ്രാര്‍ഥനയുടെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശില്‍ 21 ജില്ലകളില്‍ ഇന്റര്‍നെറ്റിനും നിയന്ത്രണമുണ്ട്. ബുലന്ദ്ഷഹര്‍, ആഗ്ര, സിതാപുര്‍, മീററ്റ് തുടങ്ങിയ തുടങ്ങിയ ഇടങ്ങളില്‍ ഒരു ദിവസത്തേക്ക് ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ നിര്‍ത്തിവെച്ചു.


Tags: