ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികൾ ചിലവഴിച്ചത് 60000 കോടി രൂപ
തിരഞ്ഞെടുപ്പിൽ ബിജെപി ചിലവഴിച്ചത് മൊത്തം തുകയുടെ 45 ശതമാനമാണ്. എന്നാൽ 1998 ൽ ഇത് മൊത്തം തുകയുടെ 20 ശതമാനമാണ്. അതേസമയം കോൺഗ്രസ് ചിലവഴിച്ചത് 20 ശതമാനമാണ്, 1998 ൽ ഇത് 15 ശതമാനം മാത്രമാണ്.
ന്യുഡൽഹി: ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ചിലവഴിച്ചത് 60000 കോടി രൂപ. ഇന്ത്യൻ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ചിലവേറിയ തിരഞ്ഞെടുപ്പാണ് നടന്നതെന്ന് സെൻറർ ഫോർ മീഡിയ സ്റ്റഡീസ് പുറത്തിറക്കിയ റിപോർട്ട്. ഒരു പൗരന് വോട്ട് ചെയ്യാൻ 700 രൂപയാണ് ചിലവായത്, ഒരു ലോക്സഭാ മണ്ഡലത്തിന് 100 കോടിയോളം രൂപയാണ് ചിലവായതെന്നും റിപോർട്ടിൽ പറയുന്നു.
തിരഞ്ഞെടുപ്പിൽ ബിജെപി ചിലവഴിച്ചത് മൊത്തം തുകയുടെ 45 ശതമാനമാണ്. എന്നാൽ 1998 ൽ ഇത് മൊത്തം തുകയുടെ 20 ശതമാനമാണ്. അതേസമയം കോൺഗ്രസ് ചിലവഴിച്ചത് 20 ശതമാനമാണ്, 1998 ൽ ഇത് 15 ശതമാനം മാത്രമാണ്. തിരഞ്ഞെടുപ്പിൽ കള്ളപ്പണം ഉപയോഗിച്ചെന്ന് രാഷ്ട്രീയ നേതാക്കൾ പരസ്പരം ആരോപിക്കുന്നുണ്ടെങ്കിലും ഇതുവരെ അന്വേഷണ വിധേയമായിട്ടില്ല.
മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർ എസ് വൈ ഖുറേഷി അടക്കം നിരവധി പേർ പങ്കെടുത്ത ചടങ്ങിലാണ് റിപോർട്ട് പുറത്ത് വിട്ടത്. 12000 മുതൽ 15000 കോടി രൂപ വരെ വോട്ടർമാർക്ക് നേരിട്ട് നൽകിയെന്നും റിപോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 20000 മുതൽ 25000 കോടി രൂപ വരെ പ്രചാരണത്തിന് ഉപയോഗിച്ചു. ഇതോടെ തിരഞ്ഞെടുപ്പിൽ ലോകത്തേറ്റവും കൂടുതൽ പണം ചിലവാക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നുവെന്നും റിപോർട്ട് പറയുന്നു.