മാധ്യപ്രവര്‍ത്തകന്റെ വധം: ഗുര്‍മീത് റാം റഹീമിനും കൂട്ടാളികള്‍ക്കും ജീവപര്യന്തം തടവ്

ജീവപര്യന്തം തടവിന് പുറമേ നാല് പ്രതികളും 50,000 രൂപ വീതം പിഴ അടയ്ക്കാനും പഞ്ച്കുളയിലെ പ്രത്യേക സിബിഐ കോടതി ഉത്തരവിട്ടു.

Update: 2019-01-17 14:35 GMT
പഞ്ച്കുള: മാധ്യമപ്രവര്‍ത്തകന്‍ രാമചന്ദ്ര ഛത്രപതിയെ വെടിവച്ച് കൊന്നകേസില്‍ ദേര സച്ചാ സൗദ മേധാവി ഗുര്‍മീത് റാം റഹീം സിങിനേയും മൂന്നു കൂട്ടാളികളേയും ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. ജീവപര്യന്തം തടവിന് പുറമേ നാല് പ്രതികളും 50,000 രൂപ വീതം പിഴ അടയ്ക്കാനും പഞ്ച്കുളയിലെ പ്രത്യേക സിബിഐ കോടതി ഉത്തരവിട്ടു. പ്രമാദമായ രാമചന്ദ്ര ഛത്രപതി കേസില്‍ പ്രതിചേര്‍ക്കപ്പെട്ട നാലുപേരും കുറ്റക്കാരാണെന്ന് ദിവസങ്ങള്‍ക്കുമുമ്പ് കോടതി കണ്ടെത്തിയിരുന്നു.

ദേര സച്ചാ സൗദ തലവനായ റാം റഹീം സിങ് തന്റെ ആശ്രമത്തിലെ അന്തേവാസികളായ സ്വാമിനിമാരെ ചൂഷണം ചെയ്തതുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെതുടര്‍ന്നാണ് രാമചന്ദ്ര ഛത്രപതി കൊലപ്പെട്ടത്. 2002ലാണ് ഹരിയാനയിലെ 'പുരാ സച്ച്' പത്രത്തിലെ മാധ്യമപ്രവര്‍ത്തകനായ രാമചന്ദ്ര ഛത്രപതി കൊലപ്പെട്ടത്. ദേരാ സച്ച് തലവനായ റാം റഹീം സിങിനെതിരേ കേസില്‍ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയത്. കുല്‍ദീപ് സിങ്, നിര്‍മല്‍ സിങ്, കൃഷ്ണന്‍ ലാല്‍ എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍.

ലോക്കല്‍ പോലിസ് അന്വേഷിച്ച കേസ് 2006ലാണ് സിബിഐ ഏറ്റെടുത്തത്.നിലവില്‍ ബലാല്‍സംഗക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന റാം റഹീം സിങിനെ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കോടതി വിചാരണ നടത്തിയത്.ശിക്ഷ വിധിക്കുന്നത് കണക്കിലെടുത്ത് പഞ്ച്കുളയില്‍ വന്‍ സുരക്ഷാ സന്നാഹം ഒരുക്കിയിരുന്നു.

Tags:    

Similar News