കെ എസ് ഷാന്റെ കൊലപാതകം: രണ്ട് ആര്‍എസ്എസുകാര്‍ കൂടി അറസ്റ്റില്‍

ആലപ്പുഴ സ്വദേശികളാണ് അറസ്റ്റിലായ രണ്ടു പേരും.കൊലപാതകം നടത്തിയ പ്രതികളെ രക്ഷപെടാന്‍ സഹായിച്ചവരാണിവരെന്ന് എഡിജിപി വിജയ് സാഖറെ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.കേസില്‍ നേരത്തെ മൂന്ന് ആര്‍എസ്എസുകാര്‍ അറസ്റ്റിലായിരുന്നു. മണ്ണഞ്ചേരി സ്വദേശി രാജേന്ദ്രപ്രസാദ്, കുട്ടന്‍ എന്ന രതീഷ്. കൊലപാതകത്തിനു ശേഷം പ്രതികള്‍ രക്ഷപെട്ട ആംബുലന്‍സ് ഡ്രൈവര്‍ ചേര്‍ത്തല സ്വദേശി അഖില്‍ എന്നിവരെയായിരുന്നു നേരത്തെ അറസ്റ്റു ചെയ്തത്.

Update: 2021-12-24 08:05 GMT

ആലപ്പുഴ: ആലപ്പുഴയില്‍ എസ്ഡിപി ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് ആര്‍എസ്എസുകാര്‍ കൂടി അറസ്റ്റില്‍.ആലപ്പുഴ സ്വദേശികളാണ് അറസ്റ്റിലായ രണ്ടു പേരും.കൊലപാതകം നടത്തിയ പ്രതികളെ രക്ഷപെടുത്താന്‍ സഹായിച്ചവരാണിവരെന്ന് എഡിജിപി വിജയ് സാഖറെ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്നും എഡിജിപി വ്യക്തമാക്കി.

ഷാന്‍ കൊലപാതക കേസില്‍ 12 പ്രതികളാണുള്ളത്. ഗൂഡാലോചനയില്‍ പങ്കെടുത്തവരെക്കുറിച്ചും അന്വേഷണം നടക്കുകയാണ്.പ്രതികളുടെ എണ്ണം ഇനിയും കൂടാന്‍ സാധ്യതയുണ്ട്.ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിതിന്റെ കൊലപാതക കേസില്‍ അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്നും എഡിജിപി പറഞ്ഞു.രഞ്ജിത് വധക്കേസിലെ പ്രതികള്‍ സംസ്ഥാനം വിട്ടിരിക്കുകയാണ്. എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്.സൈബര്‍ വിങും അന്വേഷണത്തില്‍ സഹകരിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പറയുമെന്നും എഡിജിപി വിജയ് സാഖറെ വ്യക്തമാക്കി.

കെ എസ് ഷാനെ കൊലപ്പെടുത്തിയ കേസില്‍ നേരത്തെ മൂന്നു ആര്‍എസ്എസ് പ്രവര്‍ത്തകരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.കൊലപാതകം ആസൂത്രണം ചെയ്തതില്‍ ഉള്‍പ്പെടെ പങ്കെടുത്ത മണ്ണഞ്ചേരി സ്വദേശി രാജേന്ദ്രപ്രസാദ്, കുട്ടന്‍ എന്ന രതീഷ്.ചേര്‍ത്തല സ്വദേശി അഖില്‍ എന്നിവരെയായിരുന്നു നേരത്തെ അറസ്റ്റു ചെയ്തത്.കൊലപാതകത്തിനു ശേഷം ആംബുലന്‍സിലാണ് പ്രതികള്‍ രക്ഷപെട്ടത്.അഖിലായിരുന്നു ആംബുലന്‍സിന്റെ ഡ്രൈവര്‍.പോലിസിന്റെ പരിശോധനയില്‍ നിന്നും രക്ഷപെടുന്നതിനാണ് പ്രതികള്‍ രക്ഷപെടാന്‍ ആംബുലന്‍സ് ഉപയോഗിച്ചത്. അതേ സമയം പ്രതികളെ രക്ഷപെടാന്‍ സഹായിച്ച തൃശൂര്‍ സ്വദേശി ഉള്‍പ്പെടെ മൂന്നു പേര്‍ കൂടി പോലിസ് കസ്റ്റഡിയിലുള്ളതായിട്ടാണ് സൂചന.

Tags:    

Similar News