ആലപ്പുഴ കൊലപാതകം: സാമൂഹികമാധ്യമങ്ങളില്‍ വര്‍ഗീയ വിദ്വേഷ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെന്ന് ഡിജിപി

വര്‍ഗീയ വിദ്വേഷം പരത്തുന്ന തരത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ സന്ദേശങ്ങളും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കും.ഇത്തരം ചര്‍ച്ചകള്‍ നടത്തുന്ന ഗ്രൂപ്പുകളിലെ അഡ്മിന്‍മാരെയും കേസില്‍ പ്രതിയാക്കും

Update: 2021-12-24 04:59 GMT

ആലപ്പുഴ: ജില്ലയിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഡിജിപി അനില്‍കാന്ത് കൂടുതല്‍ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇരുവിഭാഗത്തിലും പെട്ട ക്രിമിനലുകളുടെയും മുന്‍പ് കേസില്‍പെട്ടവരുടെയും പട്ടിക ജില്ലാടിസ്ഥാനത്തില്‍ തയ്യാറാക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി. വാറന്റ് നിലവിലുള്ള പ്രതികളെയും ഒളിവില്‍ കഴിയുന്നവരെയും കണ്ടെത്തി അറസ്റ്റ് ചെയ്യും. ജാമ്യത്തില്‍ കഴിയുന്നവര്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും ഡിജിപി വ്യക്തമാക്കി.

വര്‍ഗീയ വിദ്വേഷം പരത്തുന്ന തരത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ നിരവധി സന്ദേശങ്ങള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഡിജിപി അറിയിച്ചു. ഇത്തരം സന്ദേശങ്ങളും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ ജില്ലാ പോലിസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇത്തരം ചര്‍ച്ചകള്‍ നടത്തുന്ന ഗ്രൂപ്പുകളിലെ അഡ്മിന്‍മാരെയും കേസില്‍ പ്രതിയാക്കും. സാമൂഹികമാധ്യമങ്ങളില്‍ നിരന്തരം നിരീക്ഷണം നടത്താന്‍ എല്ലാ ജില്ലകളിലേയും സൈബര്‍ വിഭാഗത്തെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയതു സംബന്ധിച്ച് ക്രമസമാധാനവിഭാഗം എഡിജിപിയും മേഖലാ ഐജിമാരും എല്ലാ ആഴ്ചയും റിപ്പോര്‍ട്ട് നല്‍കണമെന്നും ഡിജിപി നിര്‍ദ്ദേശിച്ചു.

സമീപകാലത്ത് കേരളത്തില്‍ ഉണ്ടായ കൊലപാതകങ്ങളില്‍ നേരിട്ടു പങ്കെടുത്തവരുടെയും അവ ആസൂത്രണം ചെയ്തവരുടെയും വാഹനവും ആയുധവും ഫോണും നല്‍കി സഹായിച്ചവരുടെയും വിവരങ്ങള്‍ ശേഖരിച്ച് അറസ്റ്റ് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കും. അക്രമങ്ങള്‍ക്ക് പണം നല്‍കിയവരെയും പ്രതികളെ ഒളിപ്പിച്ചവരെയും കണ്ടെത്തി കേസെടുക്കും. ക്രിമിനല്‍ സംഘങ്ങള്‍ക്ക് പണം കിട്ടുന്ന സ്രോതസ്സ് കണ്ടെത്താന്‍ ആവശ്യമായ അന്വേഷണം നടത്തി മേല്‍നടപടി സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി.

Tags:    

Similar News