ഉവൈസിയുടെ കാറിന് നേരേ യുപിയില്‍ വെടിവയ്പ്

Update: 2022-02-03 13:08 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസിയുടെ കാറിന് നേരേ വെടിവയ്പ്. ഉവൈസി തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. തങ്ങള്‍ സുരക്ഷിതരാണെന്നും അദ്ദേഹം അറിയിച്ചു. ഛജാര്‍സി ടോള്‍ പ്ലാസയ്ക്ക് സമീപത്താണ് വെടിവയ്പ്പുണ്ടായത്. വാഹനത്തിന്റെ സൈഡില്‍ രണ്ടിടത്ത് വെടിയേറ്റതിന്റെ ദൃശ്യങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി യുപിയിലെത്തിയ ഉവൈസി മീററ്റില്‍നിന്ന് ഡല്‍ഹിയിലേക്ക് മടങ്ങുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായത്. തന്റെ വാഹനത്തിന് നേരെ മൂന്നോ നാലോ റൗണ്ട് വെടിവച്ചെന്നും വാഹനത്തിന്റെ ടയര്‍ പഞ്ചറായെന്നും ഉവൈസി എഎന്‍ഐയോട് പറഞ്ഞു. പിന്നീട് മറ്റൊരു വാഹനത്തിലാണ് അദ്ദേഹം ഡല്‍ഹിയിലേക്ക് തിരിച്ചത്. ''മീററ്റിലെ കിതൗറിലെ തിരഞ്ഞെടുപ്പ് പൊതുപരിപാടിയില്‍ പങ്കെടുത്ത ശേഷം ഞാന്‍ ഡല്‍ഹിയിലേക്ക് മടങ്ങുകയായിരുന്നു.

ഛജാര്‍സി ടോള്‍ പ്ലാസക്ക് സമീപത്തുവച്ച് രണ്ടുപേര്‍ എന്റെ വാഹനത്തിന് നേരെ മൂന്നോ നാലോ റൗണ്ട് വെടിവച്ചു. അവര്‍ മൂന്നോ നാലോ പേരുണ്ടായിരുന്നു. എന്റെ വാഹനത്തിന്റെ ടയറുകള്‍ പഞ്ചറായി. മറ്റൊരു വാഹനത്തിലാണ് ഞാന്‍ ഡല്‍ഹിയിലേക്ക് മടങ്ങിയത്''- ഉവൈസി എഎന്‍ഐയോട് പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ ആരാണെന്നത് സംബന്ധിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഫെബ്രുവരി 10നാണ് ഉത്തര്‍പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ്.

Tags:    

Similar News