ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതായി മമത

എല്ലാ ഡോക്ടര്‍മാരും തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന് അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു.

Update: 2019-06-15 13:04 GMT

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഡോക്ടര്‍മാരുടെ സമരം ആറാം ദിവസത്തിലേക്ക് കടക്കവേ സമരത്തിലുള്ള ഡോക്ടര്‍മാരുടെ സാധുവായ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുന്നതായി മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു. എല്ലാ ഡോക്ടര്‍മാരും തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന് അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു.

വൈദ്യസേവനം ഏറ്റവും വേഗത്തില്‍ സാധാരണനിലയിലാക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മമത പറഞ്ഞു. അതേ സമയം, കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ സംസ്ഥാനത്തിന്റെ റിപോര്‍ട്ട് തേടി. ഡോക്ടര്‍മാരെ അക്രമിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ സംസ്ഥാന മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു. രോഗി മരിച്ചതിനെ തുടര്‍ന്ന് കുടുംബം രണ്ട് ജൂനിയര്‍ ഡോക്ടര്‍മാരെ ആക്രമിച്ചതാണ് സംസ്ഥാനത്ത് ഡോക്ടര്‍മാരുടെ സമരത്തിലേക്ക് നയിച്ചത്. തുടര്‍ന്ന് സമരം മറ്റ് സംസ്ഥാനങ്ങളിലേക്കും പടരുകയായിരുന്നു.

സംസ്ഥാന സെക്രട്ടറിയേറ്റില്‍ ചര്‍ച്ച നടത്താനുള്ള ക്ഷണം സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ ശനിയാഴ്ച്ച നിരസിച്ചിരുന്നു. പകരം മുഖ്യമന്ത്രി എന്‍ആര്‍എസ് മെഡിക്കല്‍ കോളജ് ആശുപത്രി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കണമെന്നാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്. 

Tags:    

Similar News