അബ്ദുല്ലക്കുട്ടി വികല മനസ്സിനുടമ; സിപിഎമ്മിലേക്ക് പോവാന്‍ ശ്രമിച്ചെന്നും ഡിസിസി

വര്‍ഗീയ വിധ്വംസക പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുന്ന സംഘപരിവാര്‍ ശക്തികള്‍ക്ക് താല്‍ക്കാലിക വിജയം ഉണ്ടായപ്പോള്‍ അതില്‍ ചേര്‍ന്ന് അപ്പക്കഷണം നുകരാന്‍ കഴിയുമോ എന്നുള്ള പുതിയ ചിന്തയാണ് മോദി അനുകൂല പോസ്റ്റിനുള്ള ചേതോവികാരമെന്നും ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി പ്രസ്താവനയില്‍ വ്യക്തമാക്കി

Update: 2019-06-03 14:23 GMT

കണ്ണൂര്‍: മോദി സ്തുതിയെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കിയ എ പി അബ്്ദുല്ലക്കുട്ടിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി. കെപിസിസി സ്വീകരിച്ച നടപടി ജനങ്ങള്‍ ആഗ്രഹിച്ചതും സന്ദര്‍ഭോചിതവുമാണെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പേ വിവിധ മണ്ഡലങ്ങളില്‍ സീറ്റ് ലഭിക്കുമോ എന്ന് നോക്കുകയും ഒടുവില്‍ അത് കിട്ടാതായപ്പോള്‍ ഒരു കാലത്ത് തള്ളിപ്പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറിയെ നേരില്‍ കണ്ട് ചര്‍ച്ച നടത്തുകയും ചെയ്ത ബഹുമാന്യ വ്യക്തി കൂടിയാണ് അബ്ദുല്ലക്കുട്ടിയെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി അര്‍ധമനസ്സോടെ സംസാരിക്കുകയും പിണറായിയെ കാണണമെന്ന് നിര്‍ദേശിക്കുകയും ചെയ്ത കാര്യം അബ്ദുല്ലക്കുട്ടി തന്നെ വിശ്വസ്തരോട് പങ്കുവച്ചതാണ്.

    മുഖ്യമന്ത്രി കാണാന്‍ വിസമ്മതിച്ചതിനാലാണ് പഴയ ലാവണത്തിലേക്ക് ചേക്കേറാനുള്ള ശ്രമം പരാജയപ്പെട്ടത്. മൂല്യബോധമില്ലാത്ത, രാഷ്ട്രീയ ധാര്‍മികതയില്ലാത്ത വിദൂഷകവേഷം കെട്ടുന്ന അപക്വമതിയായി പാര്‍ലമെന്ററി വ്യാമോഹക്കാരനായി തരംതാണ അബ്ദുല്ലക്കുട്ടിക്ക് ഉത്തരവാദിത്വബോധവും രാഷ്ട്രീയ സത്യസന്ധതയും ഉയര്‍ത്തിപ്പിടിക്കാന്‍ സാധിച്ചിട്ടില്ല. എന്നും വികലമായ ധാരണകള്‍ കൊണ്ടു നടക്കുന്ന മനസ്സിനുടമ കൂടിയായ ഇദ്ദേഹം ശ്വാശ്വതമായി വിശാലമായ ജനാധിപത്യ ചിന്താസരണികകളിലൂടെ മുന്നോട്ടുപോവുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിലനിന്നു പോകാന്‍ കഴിയാത്തതും പുതിയ മേച്ചില്‍പുറങ്ങള്‍ തേടി വര്‍ഗീയ കൂടാരങ്ങളിലേക്ക് ആകൃഷ്ടനാവുന്നതും കാലത്തിന്റെ മുന്നോട്ടുള്ള സത്യസന്ധമായ യാത്രയില്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ബോധ്യപ്പെടും.

    അബ്ദുല്ലക്കുട്ടിയുടേത് മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെടുമ്പോള്‍ ജീവന് ഭീഷണിയുണ്ടെന്നു പറഞ്ഞ് സംരക്ഷണം ആവശ്യപ്പെട്ട് കെ സുധാകരന്റെ വീട്ടില്‍ വന്ന് അഭയം ചോദിച്ചപ്പോള്‍ പൂര്‍ണ സംരക്ഷണം നല്‍കി കോണ്‍ഗ്രസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവസരവും കൊടുത്ത് ആറര വര്‍ഷക്കാലം ഒട്ടേറെ മുതിര്‍ന്ന നേതാക്കളെയും യുവ നേതാക്കളെയും അവഗണിച്ച് എംഎല്‍എ സീറ്റ് നല്‍കി പാര്‍ട്ടി സംരക്ഷിച്ചിരുന്നു. മുതിര്‍ന്ന നേതാക്കള്‍ക്ക് നല്‍കുന്ന എല്ലാ പരിഗണനയും അദ്ദേഹത്തിനു നല്‍കിയിരുന്നു. എന്നാല്‍ ഒരു നിസ്വാര്‍ഥ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വികാരങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ അബ്ദുല്ലക്കുട്ടി തയ്യാറായിരുന്നില്ല. എംപിയാവുക എംഎല്‍എയാവുക എന്ന പാര്‍ലമെന്ററി കാഴ്ചപ്പാട് മാത്രം കൈമുതലാക്കി പ്രവര്‍ത്തിക്കുന്ന അബ്ദുല്ലക്കുട്ടിക്ക് കോണ്‍ഗ്രസ് ആശയങ്ങളോട് താതാത്മ്യം പ്രാപിക്കാന്‍ പാര്‍ലിമെന്ററി വ്യാമോഹത്തില്‍ അഭിരമിച്ചത് മൂലം സാധിച്ചിട്ടില്ലെന്നതാണ് വസ്തുത. ബിജെപിയിലേക്ക് പോവാന്‍ തീരുമാനിച്ച ശേഷമാണ് മോദി അനുകൂല കുറിപ്പ് ഫേബുക്കില്‍ എഴുതിയത്. വര്‍ഗീയ വിധ്വംസക പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുന്ന സംഘപരിവാര്‍ ശക്തികള്‍ക്ക് താല്‍ക്കാലിക വിജയം ഉണ്ടായപ്പോള്‍ അതില്‍ ചേര്‍ന്ന് അപ്പക്കഷണം നുകരാന്‍ കഴിയുമോ എന്നുള്ള പുതിയ ചിന്തയാണ് മോദി അനുകൂല പോസ്റ്റിനുള്ള ചേതോവികാരമെന്നും ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി പ്രസ്താവനയില്‍ വ്യക്തമാക്കി.


Tags: