മന്ത്രി മുരളീധരന്‍ നടത്തിയത് അധികാര ദുര്‍വിനിയോഗമെന്ന് എ എ റഹീം; വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കും

Update: 2022-05-01 14:47 GMT

തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരില്‍ പോലിസ് അറസ്റ്റ് ചെയ്ത പി സി ജോര്‍ജിന് നേരിട്ടെത്തി പിന്തുണ നല്‍കുകയും, കേന്ദ്ര സഹമന്ത്രി എന്ന തന്റെ അധികാരം ഉപയോഗിച്ച് പോലിസിനു മേല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുകയും ചെയ്ത വി മുരളീധരന്റെ നടപടി അധികാര ദുര്‍വിനിയോഗമാണെന്ന് എ എ റഹീം എംപി.

രാജ്യത്തിന്റെ മത സഹിഷ്ണുത തകര്‍ക്കാന്‍ ഹീനമായ വിദ്വേഷ പ്രചരണം നടത്തിയ ഒരു കുറ്റവാളിക്ക് നേരിട്ടെത്തി പിന്തുണ പ്രഖ്യാപിക്കുക വഴി കേന്ദ്ര സഹമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുകയാണ്. ഇക്കാര്യം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും റഹീം വ്യക്തമാക്കി.

മതമൈത്രി തകര്‍ക്കാനും വര്‍ഗീയ കലാപം സൃഷ്ടിക്കാനും ആസൂത്രിതമായി സംഘപരിവാര്‍ തീരുമാനിച്ചു നടപ്പിലാക്കുന്നതാണ് ഇത്തരം വര്‍ഗീയ വിദ്വേഷ പ്രചരണങ്ങള്‍. അതിന് കേന്ദ്രമന്ത്രി തന്നെ പിന്തുണയുമായി എത്തുന്നത് അത്യന്തം അപലപനീയമാണ്. മന്ത്രി തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വം ഉപേക്ഷിച്ചിരിക്കുന്നു. അദ്ദേഹം വര്‍ഗീയതയുടെ ബ്രാന്‍ഡ് അംബാസഡര്‍ ആയി മാറിയിരിക്കുന്നുവെന്നും എ.എ. റഹീം കുറ്റപ്പെടുത്തി.

Tags:    

Similar News