ഹൈക്കോടതിയുടെ മുകളില്‍ നിന്ന് ചാടി ഒരാള്‍ ആത്മഹത്യ ചെയ്തു
രാജേഷിന്റെ പക്കലുണ്ടായിരുന്ന ചില ഡയറിക്കുറിപ്പുകള്‍ കണ്ടെടുത്തിട്ടുണ്ട്. ഇതില്‍ ചിലര്‍ തന്നെ ഭീഷണിപ്പെടുത്തുന്നതായി സൂചിപ്പിച്ചിട്ടുണ്ട്. ഇക്കാര്യം അഭിഭാഷകനോട് പറഞ്ഞിരുന്നു.
കൊച്ചി: ഹൈക്കോടതിയുടെ മുകളില്‍ നിന്ന് ചാടി ഒരാള്‍ ആത്മഹത്യ ചെയ്തു. ഇടുക്കി ഉടുമ്പഞ്ചോല സ്വദേശി രാജേഷാണ് (46) ആത്മഹത്യ ചെയ്തത്. ആറാം നിലയിലെ കോടതി മുറിയില്‍ നിന്ന് പുറത്തേക്കോടിയെത്തി നടുത്തളത്തിലേക്ക് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജേഷിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
രാജേഷ് അഭിഭാഷകനെ കാണാനായി കോടതിയിലെത്തിയതാണെന്നാണ് പോലിസ് നല്‍കുന്ന വിശദീകരണം. മറ്റ് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഏത് സാഹചര്യത്തിലാണ് ഇയാള്‍ ഹൈക്കോടതിയിലെത്തിയതെന്നതിനെപ്പറ്റിയുള്ള അന്വേഷണം തുടങ്ങി. ഇന്ന് വൈകീട്ട് 3.30നാണ് സംഭവം നടന്നത്. രാജേഷും കുടുംബവും ജപ്തി ഭീഷണി നേരിടുന്നതായ റിപോർട്ടുകളും പുറത്തുവരുന്നുണ്ട്.
രാജേഷിന്റെ പക്കലുണ്ടായിരുന്ന ചില ഡയറിക്കുറിപ്പുകള്‍ കണ്ടെടുത്തിട്ടുണ്ട്. ഇതില്‍ ചിലര്‍ തന്നെ ഭീഷണിപ്പെടുത്തുന്നതായി സൂചിപ്പിച്ചിട്ടുണ്ട്. ഇക്കാര്യം അഭിഭാഷകനോട് പറഞ്ഞിരുന്നു. തന്റെ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നും ഇയാള്‍ പരാതി പറഞ്ഞിരുന്നു. രാജേഷ് തന്നെ കാണുന്ന സമയത്ത് മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്ന അവസ്ഥയിലായിരുന്നുവെന്നും അതിനാല്‍ ഇന്ന് ഡോക്ടറെ കാണാന്‍ തീരുമാനിച്ചിരുന്നുവെന്നും അഭിഭാഷകന്‍ പറയുന്നു.