പൗരത്വ ഭേദഗതി നിയമം മുളയിലെ നുള്ളണമെന്ന് എ കെ ആന്റണി

പൗരത്വ നിയമ ഭേദഗതിക്കെതിരെ യുഡിഎഫ് സംഘടിപ്പിച്ച മനുഷ്യ ഭൂപടത്തില്‍ പങ്കെടുത്താണ് കേന്ദ്ര സര്‍ക്കാരിനെതിരെ മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രി കൂടിയായ ആന്റണിയുടെ വിമര്‍ശനം.

Update: 2020-01-30 14:35 GMT

തിരുവനന്തപുരം: മൗലികാവകാശങ്ങള്‍ ലംഘിക്കുന്ന നിയമങ്ങള്‍ ഇനിയും വരാനിരിക്കുകയാണെന്നും അതിനാല്‍ പൗരത്വ ഭേദഗതി നിയമം മുളയിലേ നുള്ളണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി പറഞ്ഞു. പൗരത്വ നിയമ ഭേദഗതി അറബിക്കടലില്‍ ഒഴുക്കണം. കേന്ദ്ര സര്‍ക്കാര്‍ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അന്തരിക്ഷം ഉണ്ടാക്കുകയാണ്. എ കെ ആന്റണി പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ യുഡിഎഫ് സംഘടിപ്പിച്ച മനുഷ്യ ഭൂപടത്തില്‍ പങ്കെടുത്താണ് കേന്ദ്ര സര്‍ക്കാരിനെതിരെ മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രി കൂടിയായ ആന്റണിയുടെ വിമര്‍ശനം. പൗരത്വ നിയമ ഭേദഗതിക്കെതിരെ 12 ജില്ലകളിലാണ് മനുഷ്യഭൂപടം തീര്‍ത്ത് യുഡിഎഫ്. പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

മതസാമുദായിക നേതാക്കളും സമരത്തില്‍ പങ്കാളിയായി. 'ചങ്കുറപ്പോടെ ഭാരതം' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് അയിരക്കണക്കിന് ആളുകള്‍ മനുഷ്യഭൂപടത്തില്‍ അണി ചേര്‍ന്നത്. ത്രിവണ നിറത്തിലു്ള്ള തൊപ്പികള്‍ അണിഞ്ഞാണ് പ്രവര്‍ത്തകര്‍ ഇന്ത്യയുടെ ഭൂപടം തീര്‍ത്തത്. ചുറ്റും ദേശീയപതാകയേന്തിയ പ്രവര്‍ത്തകര്‍ സംരക്ഷണകവചം തീര്‍ത്തു.

രാഷ്ട്രപിതാവ് വെടിയേറ്റു വീണ 5.17 ന് ഭരണഘടനാ സംരക്ഷ പ്രതിജ്ഞ ചൊല്ലി. തിരുവനന്തപുരത്ത് എ കെ ആന്റണിയും കണ്ണൂരില്‍ രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും മലപ്പുറത്ത് ഉമ്മന്‍ചാണ്ടിയും ഹൈദരലി ശിഹാബ് തങ്ങളും എറണാകുളത്ത് ബെന്നി ബഹന്നാനും പ്രതിഷേധത്തതിന് നേതൃത്വം നല്‍കി.

Tags: