ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 അനുപാതം: ഹൈക്കോടതി വിധി സച്ചാര്‍, പാലോളി കമ്മിറ്റി ശുപാര്‍ശകള്‍ പരിഗണിക്കാതെ-കാംപസ് ഫ്രണ്ട്

തുടക്കത്തില്‍ മുസ്‌ലിംകള്‍ക്ക് വേണ്ടി മാത്രം ആരംഭിച്ച ക്ഷേമ പദ്ധതികളിലേക്ക് പിന്നീട് 20 ശതമാനം വിഹിതം മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ മന്ത്രിസഭയുടെ അവസാന കാലത്ത് 2011 ഫെബ്രുവരിയില്‍ ഇറക്കിയ ഉത്തരവിലൂടെ ക്രിസ്ത്യന്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് നല്‍കുകയായിരുന്നു.

Update: 2021-05-29 08:26 GMT

എറണാകുളം: ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി സച്ചാര്‍, പാലോളി കമ്മിറ്റി ശുപാര്‍ശകളുടെ ഉള്ളടക്കം പരിശോധിക്കാതെയെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന ഉപാധ്യക്ഷന്‍ മുഹമ്മദ് ഷാന്‍ പ്രസ്താവിച്ചു. ഇന്ത്യന്‍ മുസ്‌ലിംകളുടെ സാമൂഹികവും സാമ്പത്തികവും സ്വത്വപരവും വിദ്യാഭ്യാസപരവുമായ കാര്യങ്ങളില്‍ പഠനം നടത്തി 2006ല്‍ ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ അധ്യക്ഷനായ സമിതി സമര്‍പ്പിച്ച റിപോര്‍ട്ട് മുസ്‌ലിംകള്‍ നേരിടുന്ന പ്രാതിനിധ്യക്കുറവിനെ സംബന്ധിച്ച് വ്യക്തമായി വിവരിക്കുന്നതായിരുന്നു. സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ടിലെ വസ്തുതകള്‍ പരിഗണിച്ച് 2008ല്‍ കേരള സര്‍ക്കാര്‍ സംസ്ഥാനത്തെ മുസ്‌ലിംകള്‍ക്ക് വേണ്ടി ക്ഷേമപദ്ധതി നടപ്പാക്കനായി പാലോളി മുഹമ്മദ്കുട്ടി അധ്യക്ഷനായ ഒരു സമിതി രൂപീകരിക്കുകയും സമിതിയുടെ ശുപാര്‍ശയനുസരിച്ച് വിവിധ ക്ഷേമപദ്ധതികള്‍ മുസ്‌ലിംകള്‍ക്കായി കൊണ്ടുവരുകയുമാണ് ചെയ്തിരുന്നത്. എന്നാല്‍ തുടക്കത്തില്‍ മുസ്‌ലിംകള്‍ക്ക് വേണ്ടി മാത്രം ആരംഭിച്ച ക്ഷേമ പദ്ധതികളിലേക്ക് പിന്നീട് 20 ശതമാനം വിഹിതം മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ മന്ത്രിസഭയുടെ അവസാന കാലത്ത് 2011 ഫെബ്രുവരിയില്‍ ഇറക്കിയ ഉത്തരവിലൂടെ ക്രിസ്ത്യന്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് നല്‍കുകയായിരുന്നു. എന്നാല്‍ ഈ പശ്ചാത്തലം കോടതിയില്‍ വിശദീകരിക്കുന്നതിലും ഇടത് സര്‍ക്കാര്‍ തന്നെ നടപ്പാക്കിയ ഒരു പദ്ധതിയെ സംരക്ഷിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്.

    തുടക്കത്തില്‍ തന്നെ സംഘപരിവാര്‍ ശക്തികളുടെ നേതൃത്വത്തില്‍ 80:20 അനുപാതത്തതിനെതിരേ വ്യാപകമായ വിദ്വേഷ പ്രചാരണങ്ങള്‍ അഴിച്ചുവിട്ടപ്പോഴും സര്‍ക്കാര്‍ പദ്ധതിയെപ്പറ്റി വിശദീകരിക്കാന്‍ തയ്യാറാവാതെ കുറ്റകരമായ മൗനം അവലംബിക്കുകയാണുണ്ടായത്. സര്‍ക്കാരിന്റെ കാര്യക്ഷമമല്ലാത്ത ഇടപെടല്‍ കോടതിവിധിയെ സ്വാധീനിച്ചിട്ടുണ്ടെന്നത് തീര്‍ച്ചയാണ്. കോടതിയാവട്ടെ മുസ്‌ലിം പിന്നാക്കാവസ്ഥയെ പറ്റി പഠിക്കാതെയും മുന്‍കാല റിപോര്‍ട്ടുകള്‍ പരിശോധിക്കാതെയുമാണ് വിധി പുറപ്പെടുവിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ കോടതി വിധി നീതിപൂര്‍വമല്ല. ജനസംഖ്യാനുപാതികമായ പ്രതിനിധ്യമാണ് കോടതി ഉദ്ദേശിക്കുന്നതെങ്കില്‍ ന്യൂനപക്ഷ വിഷയങ്ങള്‍ക്ക് പുറമെയുള്ള ഇതര വിദ്യാഭ്യാസ, ഉദ്യോഗ മേഖലകളില്‍ കൂടി ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം കൊണ്ടുവന്ന് തുല്യ നീതി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

80:20 Ratio in Minority Welfare Schemes: High Court verdict without considering the recommendations of Sachar and Paloli Committee-Campus Front


Tags:    

Similar News