പുല്‍വാമയില്‍ മുന്നറിയിപ്പ് അവഗണിച്ചു: ഗവര്‍ണര്‍ സത്യപാല്‍ മാലിക്

മുന്നറിയിപ്പ് സൈന്യം അവഗണിച്ചതിന്റെ വിലയാണ് സൈനികരുടെ വീരമൃത്യുവെന്നാണ് ഗവര്‍ണര്‍ സത്യപാല്‍ മാലിക് എന്‍ഡിടിവിയോട് പറഞ്ഞു.

Update: 2019-02-15 04:38 GMT

ശ്രീനഗര്‍: അവന്തിപൊറയില്‍ 44 സിആര്‍പിഎഫ് സൈനികര്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെടാനുണ്ടായ സാഹചര്യം രഹസ്യാന്വേഷണവിഭാഗം നല്‍കിയ മുന്നറിയിപ്പ് അവഗണിച്ചതിനാലെന്ന് ഗവര്‍ണര്‍ സ്ത്യപാല്‍ മാലിക്. മുന്നറിയിപ്പ് സൈന്യം അവഗണിച്ചതിന്റെ വിലയാണ് സൈനികരുടെ വീരമൃത്യുവെന്നാണ് ഗവര്‍ണര്‍ സത്യപാല്‍ മാലിക് എന്‍ഡിടിവിയോട് പറഞ്ഞു.

രഹസ്യാന്വേഷണ വിഭാഗത്തിന് പിഴവുകള്‍ ഉണ്ടായിരുന്നില്ലെന്നും ആക്രമണം സംബന്ധിച്ച് അവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി ഗവര്‍ണര്‍ പറഞ്ഞു. രഹസ്യാന്വേഷണ വിഭാഗം ചില വിവരങ്ങള്‍ പങ്കുവച്ചിരുന്നു. എന്നാല്‍, തീര്‍ച്ചയായും ചില അവഗണനകള്‍ ഉണ്ടായി. പരിശോധനകളൊന്നും ഇല്ലാതെ ബോംബ് നിറച്ച വാഹനം കൊണ്ടുവരാന്‍ സാധിച്ചുവെങ്കില്‍ നമ്മുടെ ഭാഗത്തും വീഴ്ചകള്‍ ഉണ്ടായിട്ടുണ്ട്- അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തുനിന്നും എല്ലാ തരത്തിലുള്ള സായുധാക്രമണങ്ങള്‍ ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കശ്മീരിലെ സായുധാക്രമണത്തിനു പിന്നില്‍ രഹസ്യാന്വേഷണവിഭാഗത്തിനു ഉണ്ടായ വീഴ്ചയാണെന്ന് റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ജയ്‌ശെ മുഹമ്മദ് ആക്രമണം നടത്തുമെന്നുള്ള സൂചനകള്‍ രണ്ടു ദിവസം മുമ്പു തന്നെ ലഭിച്ചിരുന്നു. ഓണ്‍ലൈനില്‍ പങ്കുവച്ച ഒരു വീഡിയോയാണ് ആക്രമണം സംബന്ധിച്ചു സൂചനകള്‍ നല്‍കിയത്. ജമ്മു കശ്മീര്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ടമെന്റ് ഈ വീഡിയോ സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്കു റിപോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് മുന്‍കരുതലൊന്നും ഏജന്‍സികള്‍ സ്വീകരിച്ചില്ലെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു.

Tags:    

Similar News