ഇറാനില്‍ സ്‌ഫോടനം; റെവല്യൂഷനറി ഗാര്‍ഡിലെ 23 അംഗങ്ങള്‍ കൊല്ലപ്പെട്ടു.

ശരീരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ വെച്ചുകെട്ടിയെത്തിയ യുവാവ് സൈനികര്‍ സഞ്ചരിച്ച ബസ്സില്‍ കടന്നുകയറി പൊട്ടിത്തെറിക്കുകയായിരുന്നു.

Update: 2019-02-14 09:03 GMT

തെഹ്‌റാന്‍: തെക്ക് കിഴക്കന്‍ ഇറാനില്‍ ബസ്സിലുണ്ടായ സ്‌ഫോടനത്തില്‍ ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡിലെ 23 അംഗങ്ങള്‍ കൊല്ലപ്പെട്ടു. പാക് അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള സിസ്താന്‍-ബലൂചിസ്താന്‍ പ്രവിശ്യയില്‍ ബുധനാഴ്ച വൈകീട്ടാണ് സ്‌ഫോടനം. ശരീരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ വെച്ചുകെട്ടിയെത്തിയ യുവാവ് സൈനികര്‍ സഞ്ചരിച്ച ബസ്സില്‍ കടന്നുകയറി പൊട്ടിത്തെറിക്കുകയായിരുന്നു. 17 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.

വിഘടനവാദി സംഘമായ ജെയിഷല്‍ അദ്ല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം എറ്റെടുത്തതായി ഇറാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. 1979ലെ ഇസ്ലാമിക വിപ്ലവത്തിന്റെ 40ാം വാര്‍ഷികം കഴിഞ്ഞ ദിവസമാണ് ഇറാന്‍ ആഘോഷിച്ചത്.കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഇറാനിയന്‍ വിദേശകാര്യമന്ത്രാലയ വക്താവ് ബെഹ്‌റാം ഖാസിമി പറഞ്ഞു.

ഇറാന്റെ സൈനിക വ്യാപനത്തിനെതിരേ പോളണ്ട് തലസ്ഥാനമായ വാര്‍സോയില്‍ യുഎസ് നേതൃത്വത്തില്‍ 50ല്‍ അധികം രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഉച്ചകോടി പുരോഗമിക്കുകയാണ്.

Tags:    

Similar News