ലാഹോറിലെ ജനവാസകേന്ദ്രത്തില്‍ സ്‌ഫോടനം; രണ്ടുപേര്‍ കൊല്ലപ്പെട്ടു, 17 പേര്‍ക്ക് പരിക്ക്

സ്‌ഫോടനത്തിന്റെ ശബ്ദം വളരെ ഉച്ചത്തിലുള്ളതാണെന്നും വിദൂര പ്രദേശങ്ങളില്‍ ഇത് കേട്ടതായും മാധ്യമറിപോര്‍ട്ടുകള്‍ പറയുന്നു. സ്‌ഫോടനത്തെക്കുറിച്ച് അടിയന്തര അന്വേഷണത്തിന് പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാന്‍ ബുസ്ദാര്‍ ഉത്തരവിട്ടു. ഐജി ഇക്കാര്യത്തില്‍ അടിയന്തരമായി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Update: 2021-06-23 08:59 GMT

പഞ്ചാബ് (പാകിസ്താന്‍): ലാഹോറിലെ ജനവാസകേന്ദ്രത്തില്‍ ബുധനാഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപോര്‍ട്ട്. ലാഹോറിലെ ജോഹര്‍ നഗരത്തിലെ ഒരു ആശുപത്രിക്ക് സമീപമാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചുവെന്ന് ക്യാപിറ്റല്‍ സിറ്റി പോലിസ് ഉദ്യോഗസ്ഥന്‍ ആരി ന്യൂസിനോട് സ്ഥിരീകരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. സ്‌ഫോടനത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സമീപത്തെ വീടുകളുടെയും കെട്ടിടങ്ങളുടെയും ഗ്ലാസ് ജാലകങ്ങള്‍ തകര്‍ന്നതായി ഒന്നിലധികം ദൃക്‌സാക്ഷികള്‍ പറഞ്ഞു.

സ്‌ഫോടനത്തിന്റെ ശബ്ദം വളരെ ഉച്ചത്തിലുള്ളതാണെന്നും വിദൂര പ്രദേശങ്ങളില്‍ ഇത് കേട്ടതായും മാധ്യമറിപോര്‍ട്ടുകള്‍ പറയുന്നു. സ്‌ഫോടനത്തെക്കുറിച്ച് അടിയന്തര അന്വേഷണത്തിന് പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാന്‍ ബുസ്ദാര്‍ ഉത്തരവിട്ടു. ഐജി ഇക്കാര്യത്തില്‍ അടിയന്തരമായി റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സ്‌ഫോടനത്തിന് ഉത്തരവാദികളായവരെ ഉടന്‍തന്നെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും പരിക്കേറ്റവര്‍ക്ക് ഏറ്റവും മികച്ച വൈദ്യസഹായം നല്‍കുമെന്നും ബുസ്ദാര്‍ കൂട്ടിച്ചേര്‍ത്തു. ഗ്യാസ് പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ചതാണോ അതോ സിലിണ്ടറാണോ എന്ന് ഇതുവരെ ഞങ്ങള്‍ക്ക് വ്യക്തമായിട്ടില്ല.

എന്നാല്‍, ഞങ്ങള്‍ നാലുപേരെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്- ആദ്യം സ്ഥലത്തെത്തിയ എമര്‍ജന്‍സി റെസ്‌ക്യൂ ടീമിന്റെ വക്താവ് പറഞ്ഞത് ഇപ്രകാരമാണ്. പോലിസും ബോംബ് നിര്‍മാര്‍ജനസംഘങ്ങളും സ്ഥലത്തെത്തിയതായി പാകിസ്താന്‍ ദിനപത്രം അറിയിച്ചു. സംഭവസ്ഥലത്തെത്താന്‍ ബന്ധപ്പെട്ട പോലിസ് ഉദ്യോഗസ്ഥരോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ മുദാസിര്‍ റിയാസ് മാലിക് നിര്‍ദേശം നല്‍കി. എല്ലാ ആശുപത്രികളിലെയും അടിയന്തര വാര്‍ഡുകള്‍ ജാഗ്രതപാലിക്കണമെന്ന് ലാഹോര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Similar News