കോട്ടയത്ത് 14കാരിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു; അജ്ഞാതന്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചതെന്ന് മൊഴി

Update: 2021-08-03 05:57 GMT
കോട്ടയം: വയറുവേദനയുമായി ആശുപത്രിയിലെത്തിയപ്പോള്‍ ഗര്‍ഭിണിയാണെന്നു കണ്ടെത്തിയ 14കാരിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു. രക്തസ്രാവത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായിരുന്നതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമെത്തിച്ചെങ്കിലും ഗര്‍ഭസ്ഥശിശു മരണപ്പെടുകയായിരുന്നു. അജ്ഞാതനായ ഒരാള്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി പോലിസിന് മൊഴി നല്‍കിയിട്ടുള്ളത്. മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിട്ടുള്ള ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം ഡിഎന്‍എ സാംപിള്‍ ശേഖരിച്ച് അന്വേഷണം നടത്താനാണ് പോലിസ് തീരുമാനം.

    പാമ്പാടി താലൂക്ക് ആശുപത്രിയില്‍ വയറുവേദനയെന്നു പറഞ്ഞെത്തിയപ്പോഴാണ് 14കാരി നാലര മാസം ഗര്‍ഭിണിയാണെന്നു സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മാതാവ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. മാതാപിതാക്കള്‍ നടത്തുന്ന കച്ചവടത്തില്‍ സഹായിയായി പോവാറുള്ള പെണ്‍കുട്ടിയെ സാധനം വാങ്ങാമെന്ന് പറഞ്ഞ് മധ്യവയസ്‌കന്‍ കാറില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് മൊഴി നല്‍കിയിട്ടുള്ളത്. പീഡനത്തിനു മുമ്പ് മയക്കുമരുന്ന് നല്‍കിയതായും പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്. എന്നാല്‍, ഇക്കാര്യങ്ങള്‍ പോലിസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. സംഭവം സ്ഥലത്തെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പോലിസ് ശേഖരിക്കുന്നുണ്ട്.

    നിലവില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പെണ്‍കുട്ടി ചികില്‍സയില്‍ കഴിയുകയാണ്. പാമ്പാടി താലൂക്ക് ആശുപത്രിയില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാമ്പാടി പോലിസ് ആദ്യം പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് മണര്‍കാട് പോലിസ് സ്‌റ്റേഷനിലേക്കു മാറ്റി. കാഞ്ഞിരപ്പള്ളി ഡിവൈഎസ് പി കെഎല്‍ സജിമോന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.

14-year-old girl's fetus dies in Kottayam

Tags:    

Similar News