ശബരിമല കേസില്‍ വിശാല ബഞ്ച് രൂപീകരിച്ചു; മുന്‍ ജഡ്ജിമാരായ ചന്ദ്രചൂഢിനേയും നരിമാനേയും ഒഴിവാക്കി

ജസ്റ്റിസുമാരായ ആര്‍ ബാനുമതി, അശോക് ഭൂഷണ്‍, എം ശാന്തനഗൗഡര്‍, എസ് അബ്ദുള്‍ നസീര്‍, ആര്‍ സുഭാഷ് റെഡ്ഡി, ബി ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ ഒമ്പതംഗ ബഞ്ചായിരിക്കും കേസ് പരിഗണിക്കുക.

Update: 2020-01-07 13:32 GMT

ന്യൂഡല്‍ഹി: ശബരിമല കേസില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ വിശാല ബെഞ്ച് രൂപീകരിച്ചു. ജസ്റ്റിസുമാരായ ആര്‍ ബാനുമതി, അശോക് ഭൂഷണ്‍, എം ശാന്തനഗൗഡര്‍, എസ് അബ്ദുള്‍ നസീര്‍, ആര്‍ സുഭാഷ് റെഡ്ഡി, ബി ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ ഒമ്പതംഗ ബഞ്ചായിരിക്കും കേസ് പരിഗണിക്കുക. 2018ല്‍ വിധി പുറപ്പെടുവിച്ച ഭരണഘടന ബഞ്ചില്‍ അംഗങ്ങളായിരുന്ന ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, ഇന്ദു മല്‍ഹോത്ര, ആര്‍ എഫ് നരിമാന്‍ എന്നിവര്‍ വിശാല ബഞ്ചിലില്ല.

ജനുവരി 13നാണു ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹര്‍ജികള്‍ സുപ്രിംകോടതി പരിഗണിക്കുന്നത്. നേരത്തെ വിശ്വാസവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ മാത്രമായിരുന്നു ഭരണഘടനാ ബഞ്ച് വിശാല ബഞ്ചിന് വിട്ടത്. പിന്നീട് യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുഃനപരിശോധന ഹര്‍ജികളും സുപ്രിം കോടതിയുടെ വിശാല ബഞ്ച് പരിഗണിക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു.

കക്ഷികളോട് നാലു സെറ്റ് രേഖകള്‍ കൂടി ഹാജരാക്കാന്‍ സുപ്രിം കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. എത്രയും വേഗം രേഖകള്‍ കൈമാറാനായിരുന്നു നോട്ടിസിലെ നിര്‍ദേശം. നവംബര്‍ 14ന് ശബരിമല യുവതീപ്രവേശ വിധിക്കെതിരേയുള്ള പുനഃപരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും സുപ്രിം കോടതി തീരുമാനം പറയാതെ മാറ്റിവച്ചിരുന്നു. 2018 സെപ്റ്റംബര്‍ 28ന് ഭരണഘടനാ ബഞ്ച് നല്‍കിയ വിധി സ്‌റ്റേ ചെയ്യാതെയായിരുന്നു സുപ്രിംകോടതി തീരുമാനം.


Tags:    

Similar News