ദേവഗൗഡ ഉടന്‍ മരിക്കുകയും കുമാരസ്വാമി രോഗിയാവുകയും ചെയ്യും, അതോടെ ജെഡിഎസ് ചരിത്രമാകും: വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ

ഹസാന്‍ ജില്ലയിലെ എംഎല്‍എ പ്രീതം ഗൗഡയുടെ ഓഡിയോ ടേപ്പാണ്‌ പുറത്തായത്.

Update: 2019-02-13 12:51 GMT

ബെംഗളൂരു: കര്‍ണാടക ബിജെപി അധ്യക്ഷന്‍ ബി എസ് യദ്യൂരപ്പ ജെഡിഎസ് എംഎല്‍എയുടെ മകനുമായി നടത്തിയ സംഭാഷണത്തിന്റെ ഓഡിയോ ടേപ്പ് ഉണ്ടാക്കിയ വിവാദം കെട്ടടങ്ങും മുമ്പെ മറ്റൊരു ബിജെപി എംഎല്‍എയുടെ വിവാദ പരാമര്‍ശങ്ങളടങ്ങിയ ഓഡിയോ ടേപ്പ് പുറത്ത്. ദേവഗൗഡ ഉടന്‍ മരിക്കുമെന്നും അതോടെ ജെഡിഎസ് ചരിത്രത്തിലേക്ക് ഒതുങ്ങുമെന്നുമുള്ള ബിജെപി എംഎല്‍എയുടെ ഓഡിയോ ക്ലിപ്പാണ് വിവാദത്തിലായത്.ഹസാന്‍ ജില്ലയിലെ എംഎല്‍എ പ്രീതം ഗൗഡയുടെ ഓഡിയോ ക്ലിപ്പാണ് പുറത്തായത്.

ജെഡിഎസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡ, മകനും മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമി എന്നിവരെ ആക്ഷേപിക്കുകയാണ് ടേപ്പിലുള്ളത്. ദേവഗൗഡ ഉടന്‍ മരിക്കും, കുമാരസ്വാമി രോഗിയാകും. അതോടെ ജെ.ഡി.എസ് ഉടന്‍തന്നെ ചരിത്രമാകും എന്നാണ് എംഎല്‍എ പറയുന്നത്. ജെ.ഡി.എസ് എംഎല്‍എയുടെ മകനോടാണ് പ്രീതം ഗൗഡ സംസാരിക്കുന്നത്.

ന്യൂസ് ചാനലുകള്‍ ഓഡിയോ ക്ലിപ് സംപ്രേഷണം ചെയ്തതിനു പിന്നാലെ രോഷാകുലരായ ജെഡിഎസ് പ്രവര്‍ത്തകര്‍ ഹസാനിലെ പ്രീതം ഗൗഡയുടെ വീട് ആക്രമിച്ചു. ഇവരുടെ ആക്രമണത്തില്‍ ബിജെപി പ്രവര്‍ത്തകന് പരിക്കേറ്റു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തു. സംഭവം നിയമസഭയിലും വന്‍ പ്രതിഷേധമുയര്‍ത്തി.

അതേസമയം, തന്നെയും പിതാവിനെയും ആക്ഷേപിച്ചതിന് ബിജെപി എംഎല്‍എയ്‌ക്കെതിരെ പ്രതിഷേധിക്കരുതെന്ന് പ്രവര്‍ത്തകരോട്് കുമാരസ്വാമി അഭ്യര്‍ഥിച്ചു.

Tags:    

Similar News