ക്വാറന്റൈന്‍ നിര്‍ദേശം ലംഘിച്ചാല്‍ പാസ്‌പോര്‍ട്ട് കണ്ടുകെട്ടും: വയനാട് ജില്ലാ ഭരണകൂടം

നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ വിദേശത്തു നിന്ന് എത്തുന്നവര്‍ക്ക് വലിയ നിയമക്കുരുക്കുകള്‍ക്ക് വഴി വെക്കും. കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് വയനാട്ടിലെത്തുന്ന മുഴുവന്‍ ആളുകളും സ്വന്തം നിലയില്‍ ക്വാറന്റൈന് വിധേയരാകണമെന്ന് വയനാട് ജില്ലാ കലക്ടര്‍ അദീല അബ്ദുല്ല ആവശ്യപ്പെട്ടു.

Update: 2020-03-22 03:52 GMT

കല്‍പറ്റ: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ക്വാറന്റൈന്‍ നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടുന്നതടക്കമുള്ള കര്‍ശന നടപടികളെടുക്കുമെന്ന് വയനാട് ജില്ലാ ഭരണകൂടം. പാസ്‌പോര്‍ട്ട് കണ്ടുകെട്ടി കോടതിയില്‍ ഹാജരാക്കും.

വയനാട് ജില്ലയിലെ കോവിഡ് മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനെത്തിയ ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി അറിയിച്ചു. എന്നാല്‍ ജാഗ്രത തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനകം പരിശോധനക്കയച്ച 32 സാമ്പിളുകളില്‍ ലഭിച്ച 28ഉം നെഗറ്റീവാണ്. പുതിയ 153 പേരടക്കം 912 പേരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.

ജില്ലയില്‍ ക്വാറന്റൈന്‍ ലംഘിക്കുന്ന സംഭവങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ജില്ലാ ഭരണകൂടം തുടരുന്നത്. നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ വിദേശത്തു നിന്ന് എത്തുന്നവര്‍ക്ക് വലിയ നിയമക്കുരുക്കുകള്‍ക്ക് വഴി വെക്കും. കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് വയനാട്ടിലെത്തുന്ന മുഴുവന്‍ ആളുകളും സ്വന്തം നിലയില്‍ ക്വാറന്റൈന് വിധേയരാകണമെന്ന് വയനാട് ജില്ലാ കലക്ടര്‍ അദീല അബ്ദുല്ല ആവശ്യപ്പെട്ടു.

കൊവിഡുമായി ബന്ധപ്പെട്ട് വയനാട്ടില്‍ 10 പോലിസ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന്റെ പേരില്‍ മൂന്ന് പേര്‍ പിടിയിലായി. ഇതേ കേസില്‍ ഇനിയും അറസ്റ്റ് നടന്നേക്കുമെന്ന് ജില്ലാ പോലിസ് മേധാവി ആര്‍ ഇളങ്കോ അറിയിച്ചു.

Tags:    

Similar News