ബിസിസിഐയെ ഭീഷണിപ്പെടുത്തി ഐസിസി: 160 കോടി അടച്ചില്ലെങ്കില്‍ ലോകകപ്പ് വേദി മാറ്റും

ലോകകപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഇന്ത്യ നികുതി ഇളവു ചെയ്യാത്തതിനാല്‍ 160 കോടിയുടെ നഷ്ടം സംഭവിച്ചെന്നും ഇത് ബിസിസിഐ നികത്തണമെന്നുമാണ് ഐസിസി നിര്‍ദേശം.

Update: 2018-12-23 09:38 GMT

മുംബൈ: 2016ലെ ട്വന്റി20 ലോകകപ്പിന് ഇന്ത്യ വേദിയായപ്പോള്‍ നികുതിയിനത്തില്‍ തങ്ങള്‍ക്ക് വന്ന നഷ്ടം നികത്തണമെന്നും അല്ലാത്ത പക്ഷം കടുത്ത നടപടി വേണ്ടിവരുമെന്നും ബിസിസിഐയോട് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി). ലോകകപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഇന്ത്യ നികുതി ഇളവു ചെയ്യാത്തതിനാല്‍ 160 കോടിയുടെ നഷ്ടം സംഭവിച്ചെന്നും ഇത് ബിസിസിഐ നികത്തണമെന്നുമാണ് ഐസിസി നിര്‍ദേശം.അല്ലാത്ത പക്ഷം ഈ തുക ഡിസംബര്‍ 31നുള്ളില്‍ അടച്ചില്ലെങ്കില്‍ 2021ലെ ചാംപ്യന്‍സ് ട്രോഫി വേദിയും 2023ലെ ഏകദിന ലോകകപ്പ് വേദിയും ഇന്ത്യയില്‍ നിന്നു മാറ്റുമെന്നാണ് ഐസിസിയുടെ ഭീഷണി.

2016ലെ ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തിയപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഐസിസിക്ക് നികുതി ഇളവ് നല്‍കാന്‍ തയ്യാറായിരുന്നില്ല. വേദി നല്‍കിയപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നികുതി ഇളവ് നല്‍കുമെന്ന് ഐസിസി പ്രതീക്ഷിച്ചിരുന്നു. മാത്രമല്ല, ഐസിസിയുടെ ഔദ്യോഗിക സംപ്രേക്ഷകരായ സ്റ്റാര്‍ ടിവി ഇത്തരത്തില്‍ നികുതി തുക ഒഴിവാക്കിയാണ് ഐസിസിക്ക് നല്‍കാനുള്ള തുക നല്‍കിയത്. ഇതോടെ ഈ ഇനത്തില്‍ വന്ന നഷ്ടം ബിസിസിഐയില്‍ നിന്നു തന്നെ ഈടാക്കാന്‍ ഐസിസി തീരുമാനിക്കുകയായിരുന്നു. പറഞ്ഞ സമയത്ത് പണം നല്‍കിയില്ലെങ്കില്‍ അംഗരാജ്യങ്ങള്‍ക്ക് നല്‍കിവരുന്ന വാര്‍ഷിക ലാഭവിഹിതത്തില്‍ നിന്ന് ഈ പറഞ്ഞ തുക പിഴയായി ഈടാക്കുമെന്നും ഐസിസി പറഞ്ഞു.ബിസിസിഐ ഭരണസമിതിക്ക് ഇനി വെറും 10 ദിവസം മാത്രമാണ് തുക നല്‍കാനായി മുന്നിലുള്ളത്.




Tags:    

Similar News