വീണ്ടും റയല്‍ മാഡ്രിഡിനെ രക്ഷിക്കാന്‍ സിദാന്‍

റയല്‍ മാഡ്രിഡ് ക്ലബ്ബ് മാനേജ്‌മെന്റ് ഔദ്യോഗികമായി അല്‍പ്പം മുമ്പാണ് സിദാന്റെ ചുമതല പ്രഖ്യാപിച്ചത്. ഈ വര്‍ഷത്തെ റയലിന്റെ മൂന്നാമത്തെ കോച്ചാണ് സിദാന്‍. 2022 വരെയാണ് സിദാന്റെ കാലാവധി.

Update: 2019-03-11 19:25 GMT

മാഡ്രിഡ്: സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിനെ പരിശീലിപ്പിക്കാന്‍ പഴയ കോച്ചും മുന്‍ ഫ്രഞ്ച് താരവുമായ സിനദിന്‍ സിദാന്‍ വീണ്ടും എത്തുന്നു.ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്താവുകയും ലാലിഗയില്‍ മോശം പ്രകടനവുമായി തപ്പിതടയുന്ന റയലിനെ രക്ഷിക്കാനായാണ് സിദാന്‍ വീണ്ടും എത്തുന്നത്. റയല്‍ മാഡ്രിഡ് ക്ലബ്ബ് മാനേജ്‌മെന്റ് ഔദ്യോഗികമായി അല്‍പ്പം മുമ്പാണ് സിദാന്റെ ചുമതല പ്രഖ്യാപിച്ചത്. ഈ വര്‍ഷത്തെ റയലിന്റെ മൂന്നാമത്തെ കോച്ചാണ് സിദാന്‍. 2022 വരെയാണ് സിദാന്റെ കാലാവധി. നിലവിലെ കോച്ച് സാന്റിയാഗോ സോളാരിക്കു കീഴില്‍ ടീമിന്റെ പ്രകടനം മോശമായിരുന്നു. തുടര്‍ന്നാണ് സോളാരിയെ പുറത്താക്കിയത്. സോളാരിക്ക് മുമ്പേ ഹുലന്‍ ലപറ്റേഗിയായിരുന്നു ക്ലബ്ബിനെ പരിശീലിപ്പിച്ചത്.

ഇതിനു മുമ്പ് രണ്ടു വര്‍ഷം റയലിനെ പരിശീലിപ്പിച്ച സിദാന്‍ 2018ലാണ് രാജിവച്ചത്. ലിവര്‍പൂളിനെതിരായ ചാംപ്യന്‍സ് ട്രോഫി ജയത്തിന് ശേഷമാണ് വിശ്രമം വേണമെന്നാവശ്യപ്പെട്ട് സിദാന്‍ രാജിവച്ചത്. മുന്‍ റയല്‍ താരം കൂടിയായ സിദാന് കീഴില്‍ മൂന്ന് യുവേഫാ ചാംപ്യന്‍സ് ലീഗ്, രണ്ട് യുവേഫാ സൂപ്പര്‍ കപ്പ്, രണ്ട് ക്ലബ്ബ് വേള്‍ഡ് കപ്പ്, ഒരു സ്പാനിഷ് സൂപ്പര്‍ കപ്പ്, ഒരു ലാലിഗ എന്നീ കിരീടങ്ങള്‍ റയല്‍ നേടിയിട്ടുണ്ട്. സ്‌പെയിനിലെ ഒന്നാം നമ്പര്‍ ക്ലബ്ബായ റയലിന്റെ അടുത്ത കാലത്തെ പ്രകടനം മോശമായിരുന്നു. ഒരു കിരീടം പോലും ടീം നേടിയിട്ടില്ല.നിലവില്‍ സ്പാനിഷ് ലീഗില്‍ റയല്‍ മൂന്നാം സ്ഥാനത്താണ്. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യുവന്റസിലേക്കുള്ള ചേക്കേറല്‍ ആണ് റയലിന്റെ നിലനില്‍പ്പിന് ഭീഷണിയായത്. ക്രിസ്റ്റി എന്ന താരമില്ലാത്ത റയലിനെയാണ് പഴയ റയലാക്കി സിദാന്‍ മാറ്റേണ്ടത് . താരങ്ങളുടെ ഫോമില്ലായ്മയും ക്ലബ്ബിന് ഭീഷണിയാണ്. 10 മാസങ്ങള്‍ക്ക് ശേഷമാണ് സിദാന്‍ ടീമിലേക്ക് തിരിച്ചെത്തുന്നത്. ചാംപ്യന്‍സ് ലീഗില്‍ അയാകസിനെതിരേ തോറ്റ പുറത്തായ റയല്‍ കഴിഞ്ഞ ദിവസം റയല്‍ വല്ലാഡോളിനെതിരേ 41ന്റെ ജയം നേടിയിരുന്നു. ബാഴ്‌സലോണയ്‌ക്കെതിരേ നടന്ന മൂന്ന് മല്‍സരങ്ങളിലും റയല്‍ തോറ്റിരുന്നു.




Tags:    

Similar News