യുവന്റസിനെ തറപറ്റിച്ച് മിലാന്‍; കിരീട പോരില്‍ നിന്ന് ലാസിയോ അകലുന്നു

Update: 2020-07-08 04:06 GMT

റോം: ഇറ്റാലിയന്‍ സീരി എയില്‍ ഇന്ന് നടന്ന വമ്പന്‍ പോരാട്ടങ്ങളില്‍ പ്രമുഖര്‍ക്ക് കാലിടറി. കിരീട ഫേവറിറ്റുകളായ യുവന്റസ് എസി മിലാന്റെ മുന്നില്‍ വീണപ്പോള്‍ രണ്ടാം സ്ഥാനക്കാരായ ലാസിയോ ലെസെയുടെ മുന്നിലാണ് തോറ്റത്. 4-2നാണ് മിലാന്‍ യുവന്റസിനെ തോല്‍പ്പിച്ചത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്കു ശേഷം രണ്ടാം പകുതിയിലെ തുടക്കത്തിലെ രണ്ട് ഗോളിന്റെ ലീഡോടെ യുവന്റസ് കളിയില്‍ തിരിച്ചുവന്നിരുന്നു. റാബിയോട്ട്(47), ക്രിസ്റ്റ്യാനോ റൊണാള്‍ഡോ(53) എന്നിവരിലൂടെയാണ് യുവന്റസ് ലീഡെടുത്തത്. എന്നാല്‍ ആ ലീഡ് അധികസമയം നീണ്ടുനിന്നില്ല. മിലാന്‍ സൂപര്‍ താരം സാള്‍ട്ടന്‍ ഇബ്രാഹിമോവിച്ചി(62)ലൂടെ അവര്‍ ഗോള്‍ മഴയ്ക്ക് തുടക്കമിട്ടു. തുടര്‍ന്ന് കെസ്സി(66), കോണ്‍സികോ(67), റെബിക്ക്(80) എന്നിവരിലൂടെ അവര്‍ ജയം സ്വന്തമാക്കുകയായിരുന്നു. യുവന്റസ് ആക്രമണങ്ങള്‍ എളുപ്പത്തില്‍ മറികടന്നായിരുന്നു മിലാന്‍ താരങ്ങള്‍ ഗോളടി തുടര്‍ന്നത്. ഏഴ് മിനിറ്റിനിടെ മൂന്ന് ഗോളടിച്ച് യുവന്റസ് പ്രതിരോധത്തെ അവര്‍ ഞെട്ടിച്ചു. ജയത്തോടെ മിലാന്‍ അഞ്ചാം സ്ഥാനത്തെത്തി.

    ലാസിയോയെ 2-1നാണ് ലെസ്സെ മുട്ടുകുത്തിച്ചത്. ലെസ്സെ ലീഗില്‍ 17ാം സ്ഥാനത്താണ്. റെലഗേഷന്‍ സോണിലൂള്ള ലെസ്സെയ്ക്കു ജയം ആശ്വാസമായപ്പോള്‍ തോല്‍വി ലാസിയോയുടെ കിരീട പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്.

AC Milan shock Serie A leaders Juventus with stunning comeback



Tags: