ലോകകപ്പ്; 'ഹസ്തദാനമില്ലെങ്കില്‍ ഇന്ത്യയുമായി കളിക്കാന്‍ ഞങ്ങളില്ല'; പാകിസ്തന്‍ ഐസിസിക്ക് മുന്നില്‍ വച്ച പ്രധാന ഉപാധികള്‍ ഇങ്ങനെ

Update: 2026-02-09 06:47 GMT

കൊളംബോ: ട്വന്റി-20 ലോകകപ്പിലെ ഇന്ത്യാ പാക് മല്‍സരം നടക്കാനുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനായി ഐസിസിക്ക് മുന്നില്‍ പാകിസ്താന്‍ നിരവധി ഉപാധികളാണ് വച്ചിരിക്കുന്നത്. ആഗോള ക്രിക്കറ്റിലെ ബംഗ്ലാദേശിന്റെ വളര്‍ച്ച പരിഗണിച്ച് അവര്‍ക്ക് ഐസിസി നല്‍കുന്ന സാമ്പത്തിക വിഹിതം വര്‍ദ്ധിപ്പിക്കണം.അടിസ്ഥാന സൗകര്യ വികസനത്തിനും പുതിയ പ്രതിഭകളെ വളര്‍ത്തുന്നതിനും ഇത് ആവശ്യമാണെന്ന് പിസിബി വാദിക്കുന്നു.

ഐസിസി വരുമാന വിഹിതത്തില്‍ വര്‍ധനവ് വരുത്തണമെന്നാണ് പാകിസ്താന്റെ മറ്റൊരു ആവശ്യങ്ങളിലൊന്ന്. നിലവില്‍ ഐസിസിയുടെ വാര്‍ഷിക വരുമാനത്തില്‍ നിന്ന് 34.5 ദശലക്ഷം ഡോളറാണ് പാകിസ്താന് ലഭിക്കുന്നത്. ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവര്‍ക്ക് പിന്നില്‍ നാലാം സ്ഥാനത്ത്).

ഇന്ത്യയുമായുള്ള ദ്വിരാഷ്ട്ര പരമ്പരകള്‍ പുനരാരംഭിക്കണമെന്നും പാകിസ്താന്‍ ആവശ്യപ്പെടുന്നു. രാഷ്ട്രീയ കാരണങ്ങളാല്‍ ഇന്ത്യ-പാക് ദ്വിരാഷ്ട്ര ക്രിക്കറ്റ് മല്‍സരങ്ങള്‍ ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുകയാണ്. ഇത് പുനരാരംഭിക്കാന്‍ ഐസിസി ഇടപെടണമെന്നതാണ് മറ്റൊരു ആവശ്യം. ഇന്ത്യ-പാകിസ്താന്‍ മല്‍സരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ ഹസ്തദാനം ചെയ്യാന്‍ തയ്യാറാവണമെന്നും പിസിബി. നിലവില്‍ ഇരു ടീമിലേയും താരങ്ങള്‍ ഹസ്തദാനം ചെയ്യാറില്ല.

ലോകകപ്പില്‍ നിന്ന് പുറത്തായെങ്കിലും, തയ്യാറെടുപ്പുകള്‍ക്കായി വലിയ തുക ചെലവാക്കിയ ബംഗ്ലാദേശിന് നല്‍കേണ്ട 'പാര്‍ട്ടിസിപ്പേഷന്‍ ഫീ' ഐസിസി ഉറപ്പാക്കണം. വരാനിരിക്കുന്ന ഏതെങ്കിലും ഒരു ഐസിസി ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം ബംഗ്ലാദേശിന് നല്‍കണം. ക്രിക്കറ്റ് സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കുമെന്ന് പിസിബി വിശ്വസിക്കുന്നു.

ഫെബ്രുവരി 15-ന് കൊളംബോയില്‍ നടക്കേണ്ട ഇന്ത്യ-പാക് മത്സരത്തിന്റെ കാര്യത്തില്‍ പിസിബി ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വി ഇതുവരെ വഴങ്ങിയിട്ടില്ല.ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിന് മുന്‍പ് അദ്ദേഹം ഇന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി കൂടിക്കാഴ്ച്ച നടത്തും. സര്‍ക്കാരിന്റെ നിലപാട് അറിഞ്ഞ ശേഷമാകും പിസിബി ഐസിസിക്ക് മറുപടി നല്‍കുക.





Tags: