കലൂര്‍ സ്റ്റേഡിയത്തില്‍ രാജ്യാന്തര ക്രിക്കറ്റ് മല്‍സരങ്ങളും അനുവദിക്കണം; ആവശ്യമുന്നയിച്ച് ക്രിക്കറ്റ് അസോസിയേഷന്‍ ജിസിഡിഎക്ക് കത്ത് നല്‍കി

കലൂര്‍ രാജ്യാന്തര സ്റ്റേഡിയം ജിസിഡിഎ കേരള ക്രിക്കറ്റ് അസോസിയേഷന് 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയതാണ്. കെസിഎ ഏകദേശം പതിനൊന്നു കോടിയോളം മുടക്കുകയും കൂടാതെ ഒരു കോടി രൂപ ജിസിഡിഎക്ക് ഡെപ്പോസിറ്റായിയും നല്‍കിയിട്ടുണ്ട്. ഐഎസ്എല്‍ മല്‍സരങ്ങള്‍ ആരംഭിച്ചതിന് ശേഷം കൊച്ചിയില്‍ ക്രിക്കറ്റ് മല്‍സരങ്ങള്‍ നടന്നിട്ടില്ല. കൊച്ചിയില്‍ ക്രിക്കറ്റും ഫുട്ബോളും ഒരേ പോലെ നടത്തണമെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആഗ്രഹിക്കുന്നത്

Update: 2020-06-09 09:22 GMT

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോള്‍ ടീം കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയം കൂടി ഹോം ഗ്രൗണ്ട് ആക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ കലൂര്‍ രാജ്യന്തര സ്റ്റേഡിയം രാജ്യാന്തര ക്രിക്കറ്റ് മല്‍സരങ്ങള്‍ നടത്താന്‍ അനുവദിക്കണമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍(കെസിഎ)ആവശ്യപ്പെട്ടു.ഈ ആവശ്യം ഉന്നയിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍ കലൂര്‍ സ്‌റ്റേഡിയത്തിന്റെ ഉടമസ്ഥരായ ഗ്രേറ്റര്‍ കൊച്ചി ഡെവലപ്‌മെന്റ് അതോരിറ്റി(ജിസിഡിഎ)ക്ക് കത്ത് നല്‍കി.

കലൂര്‍ രാജ്യാന്തര സ്റ്റേഡിയം ജിസിഡിഎ കേരള ക്രിക്കറ്റ് അസോസിയേഷന് 30 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കിയതാണ്. കെസിഎ ഏകദേശം പതിനൊന്നു കോടിയോളം മുടക്കുകയും കൂടാതെ ഒരു കോടി രൂപ ജിസിഡിഎക്ക് ഡെപ്പോസിറ്റായിയും നല്‍കിയിട്ടുണ്ട്. ഐഎസ്എല്‍ മല്‍സരങ്ങള്‍ ആരംഭിച്ചതിന് ശേഷം കൊച്ചിയില്‍ ക്രിക്കറ്റ് മല്‍സരങ്ങള്‍ നടന്നിട്ടില്ല. കൊച്ചിയില്‍ ക്രിക്കറ്റും ഫുട്ബോളും ഒരേ പോലെ നടത്തണമെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആഗ്രഹിക്കുന്നത്. നിലവില്‍ മല്‍സരങ്ങള്‍ തിരുവനന്തപുരത്തേക്ക് മാറ്റിയത് വടക്കേ മലബാറിലെ ക്രിക്കറ്റ് പ്രേമികള്‍ക്ക് മല്‍സരം കാണാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു.

മാത്രമല്ല, ഐഎസ്എല്‍ വരുന്നതിന് മുമ്പ് സ്റ്റേഡിയം പരിപാലിച്ചിരുന്നത് കേരള ക്രിക്കറ്റ് അസോസിയേഷനാണ്. ഈ സാഹചര്യത്തിലാണ് കൊച്ചിയില്‍ രാജ്യാന്തര ക്രിക്കറ്റ് മല്‍സരങ്ങള്‍ നടത്താന്‍ കലൂര്‍ സ്റ്റേഡിയം അനുവദിക്കണമെന്ന് ജിസിഡിഎയോട് ആവശ്യപ്പെടുന്നത്. കേരള ബ്ലാസ്റ്റേര്‍സ് കോഴിക്കോട് സ്റ്റേഡിയം രണ്ടാം ഹോം ഗ്രൗണ്ട് ആക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ഐഎസ്എല്‍ ഷെഡ്യൂളിനെ ബാധിക്കാത്ത തരത്തില്‍ രാജ്യാന്തര ക്രിക്കറ്റ് മല്‍സരങ്ങള്‍ അനുവദിക്കണമെന്ന് കെസിഎ പ്രസിഡന്റ് സജന്‍ വര്‍ഗീസ് സെക്രട്ടറി അഡ്വ ശ്രീജിത്ത് വി നായര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

Tags:    

Similar News