ട്വന്റി-20 ലോകകപ്പിലെ പിന്‍മാറ്റം; ബംഗ്ലാദേശിന് കോടികളുടെ നഷ്ടം, താരങ്ങളും സര്‍ക്കാരും രണ്ട് തട്ടില്‍
ധാക്ക: ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ട്വന്റി-20 ലോകകപ്പില്‍ നിന്ന് ബംഗ്ലാദേശ് പിന്മാറുന്നതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും കളിക്കാരും തമ്മിലുള്ള ആഭ്യന്തര തര്‍ക്കം രൂക്ഷമാകുന്നു. ഇന്ത്യയില്‍ കളിക്കാന്‍ തങ്ങള്‍ സന്നദ്ധരാണെന്ന് താരങ്ങള്‍ ബോര്‍ഡിനെ അറിയിച്ചെങ്കിലും, സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം പിന്മാറ്റവുമായി മുന്നോട്ട് പോകാനാണ് ബിസിബി തീരുമാനിച്ചത്. ബംഗ്ലാദേശ് ട്വന്റി -20 ടീം ക്യാപ്റ്റന്‍ ലിറ്റണ്‍ ദാസും ടെസ്റ്റ് ക്യാപ്റ്റന്‍ നജ്മുല്‍ ഹൊസൈന്‍ സാന്തോയും ബിസിബിയുമായുള്ള കൂടിക്കാഴ്ചയില്‍ ടീം ഇന്ത്യയില്‍ കളിക്കാന്‍ സന്നദ്ധമാണെന്ന് അറിയിച്ചിരുന്നു. ലോകകപ്പ് പോലെയുള്ള വലിയ വേദികള്‍ നഷ്ടപ്പെടുത്താന്‍ താരങ്ങള്‍ക്ക് താത്പര്യമില്ലായിരുന്നു.
തമീം ഇഖ്ബാലിനെപ്പോലെയുള്ള മുതിര്‍ന്ന താരത്തെ 'ഇന്ത്യന്‍ ഏജന്റ്' എന്ന് വിളിച്ച് ബോര്‍ഡ് ഭാരവാഹികള്‍ അപമാനിച്ചത് താരങ്ങളെ ഭയപ്പെടുത്തിയിട്ടുണ്ട്. തങ്ങള്‍ക്കും ഇതേ അനുഭവം ഉണ്ടാകുമോ എന്ന ഭയത്താല്‍ പല താരങ്ങളും പരസ്യമായി പ്രതികരിക്കാന്‍ മടിക്കുകയാണ്. കളിക്കാരുടെ ആത്മവിശ്വാസം വകവെക്കാതെ, ആരാധകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും സുരക്ഷയാണ് ബിസിബി പ്രധാനമായും ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍ ഇത് കേവലം രാഷ്ട്രീയപരമായ തീരുമാനമാണെന്നാണ് താരങ്ങളുടെ പക്ഷം.
ഇന്ത്യയില്‍ കളിക്കാന്‍ പോകേണ്ടതില്ല എന്നത് ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാരിന്റെ നേരിട്ടുള്ള നിര്‍ദേശമായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സ്പോര്‍ട്സ് അഡൈ്വസര്‍ ആസിഫ് നസ്റുല്‍ ഇക്കാര്യം ബിസിബിയെ അറിയിക്കുകയായിരുന്നു. ബിസിബിയുമായുള്ള കൂടിക്കാഴ്ച കേവലം ഒരു ചടങ്ങ് മാത്രമായിരുന്നുവെന്നും, താരങ്ങളുടെ അഭിപ്രായം ചോദിക്കുന്നതിന് മുന്‍പ് തന്നെ പിന്മാറാനുള്ള തീരുമാനം അധികൃതര്‍ എടുത്തിരുന്നുവെന്നും ഒരു താരം ക്രിക്ബസ്സിനോട് വെളിപ്പെടുത്തി.
മല്‍സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം ഐസിസി തള്ളിയിരുന്നു. ഇതോടെ ലോകകപ്പില്‍ ബംഗ്ലാദേശിന് പകരം സ്‌കോട്ട്ലന്‍ഡ് കളിക്കാനാണ് സാധ്യത. ഈ പിന്മാറ്റത്തിലൂടെ ബംഗ്ലാദേശ് ക്രിക്കറ്റിന് ഏകദേശം 325 കോടി രൂപയുടെ വന്‍ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. സ്‌പോണ്‍സര്‍ഷിപ്പ്, ബ്രോഡ്കാസ്റ്റ് വരുമാനത്തില്‍ വലിയ ഇടിവ് സംഭവിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
