ഇന്തോനേസ്യ, അഫ്ഗാന്‍ എന്നീ രാജ്യങ്ങള്‍ക്ക് കൂടി യാത്രാവിലക്ക് ഏര്‍പ്പെടുത്തി യുഎഇ

നാളെ മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു.

Update: 2021-07-10 17:38 GMT

അബൂദബി: ഇന്തോനേഷ്യ, അഫ്ഗാന്‍ എന്നീ രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് കൂടി പ്രവേശന വിലക്കേര്‍പ്പെടുത്തി യുഎഇ. ഈ രാജ്യങ്ങളില്‍ കഴിഞ്ഞ 14 ദിവസത്തിനിടയില്‍ സന്ദര്‍ശിച്ചവര്‍ക്കും വിലക്കുണ്ട്. നാളെ മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം, ഇവിടങ്ങളില്‍നിന്നുള്ള ട്രാന്‍സിറ്റ്, കാര്‍ഗോ വിമാനങ്ങള്‍ക്ക് ഇളവുകളുണ്ട്. യുഎഇ പൗരന്മാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ഗോള്‍ഡന്‍, സില്‍വര്‍ വിസയുള്ളവര്‍, ഔദ്യേഗിക പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുന്നവര്‍, മുന്‍കൂര്‍ അനുമതി വാങ്ങിയ വ്യവസായികള്‍, സുപ്രധാന തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ എന്നിവര്‍ക്കാണ് ഇളവുള്ളത്. ഇവര്‍ക്ക് 48 മണിക്കൂറിനിടയിലെ നെഗറ്റീവ് പിസിആര്‍ ഫലവും മറ്റു കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചാല്‍ യാത്ര ചെയ്യനാവും.

നേരത്തെ പട്ടികയിലുള്ള ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ യാത്രാ വിലക്ക് തുടരുന്നതിനിടെയാണ് കൂടുതല്‍ രാജ്യങ്ങളെ യാത്ര വിലക്ക് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡ് വ്യാപനതോത് വിലയിരുത്തിയാണ് വിലക്ക് ഏര്‍പ്പെടുത്തുന്നത്. നിലവില്‍ ജൂലൈ 21ഓടെ വിലക്ക് നീക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യക്കാരായ പ്രവാസികള്‍.

ജൂലൈ 15മുതല്‍ ചില ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് വിമാന ടിക്കറ്റുകള്‍ ലഭിക്കുന്നുമുണ്ട്. എന്നാല്‍ എയര്‍ ഇന്ത്യ, ഇത്തിഹാദ് എന്നീ വിമാനക്കമ്പനികള്‍ 21വരെ യാത്രയുണ്ടാവില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News