ഷാര്‍ജയില്‍ കുട്ടികളുടെ വായനോല്‍സവത്തിനു വര്‍ണാഭമായ തുടക്കം

56 രാജ്യങ്ങളില്‍ നിന്ന് 198 അതിഥികളും 2546 സാംസ്‌കാരിക പരിപാടികളും എത്തിയ വായനോല്‍സവത്തിനു ആദ്യ ദിവസം തന്നെ മികച്ച പ്രതികരണം ലഭിച്ചു.

Update: 2019-04-18 05:12 GMT
ഷാര്‍ജ: പതിനൊന്നാമത് കുട്ടികളുടെ വായനോല്‍സവത്തിനു വര്‍ണമനോഹരമായതുടക്കം. ഈ മാസം 27 വരെ നീണ്ടു നില്‍ക്കുന്ന വായനോല്‍സവം ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. 56 രാജ്യങ്ങളില്‍ നിന്ന് 198 അതിഥികളും 2546 സാംസ്‌കാരിക പരിപാടികളും എത്തിയ വായനോല്‍സവത്തിനു ആദ്യ ദിവസം തന്നെ മികച്ച പ്രതികരണം ലഭിച്ചു. നൂറ് കണക്കിന് കുട്ടികളാണ് എക്‌സ്‌പോ സെന്ററിലേക്ക്ആകര്‍ഷിക്കപ്പെട്ടത്. ചിത്രങ്ങള്‍ ആലേഖനം ചെയ്ത വസ്ത്രങ്ങള്‍ അണിഞ്ഞു പാട്ടു പാടിയുംകഥകള്‍ പറഞ്ഞും അവര്‍ കാണികള്‍ക്കു വിരുന്നായി.

വിജ്ഞാനം തേടുക എന്ന ആശയം മുന്‍ നിര്‍ത്തിയാണ് ഇത്തവണത്തെ വായനോല്‍സവം. ഇന്ത്യയില്‍ നിന്നടക്കം വിവിധ രാജ്യങ്ങളില്‍ നിന്ന് അനേകം ഗ്രന്ഥ ശേഖരങ്ങള്‍ വായനോല്‍സവത്തിന്റെ ഭാഗമായി. ഈ പുസ്തകോല്‍സവത്തില്‍ പങ്കെടുക്കുന്ന പ്രസാധകരില്‍ നിന്ന് 25 ലക്ഷം ദിര്‍ഹമിന്റെ പുസ്തകങ്ങള്‍ വിലക്കെടുത്തു വിതരണം ചെയ്യാന്‍ പവലിയനുകള്‍ സന്ദര്‍ശിച്ച ശൈഖ് നിര്‍ദേശം നല്‍കി. 18 രാജ്യങ്ങളില്‍ നിന്ന് 167 പ്രസാധകരാണ് പവലിയനുകള്‍ ഒരുക്കിയത്. അച്ചടി പുസ്തകങ്ങള്‍ക്ക് പുറമെ ഡിജിറ്റല്‍ പുസ്തകങ്ങളും ധാരാളമായിസ്ഥാനം പിടിച്ചിട്ടുണ്ട്. കുട്ടികളില്‍ചിത്ര രചന പ്രോല്‍സാഹിപ്പിക്കാനായി പ്രത്യേക പ്രദര്‍ശനം ഇത്തവണയുണ്ട്. 55 രാജ്യങ്ങളില്‍ നിന്ന് 320 ചിത്രകാരന്മാര്‍ പങ്കെടുക്കുന്നു.



Tags:    

Similar News