പാലക്കാട് യുവാക്കള്‍ക്ക് നേരെയുണ്ടായ പോലിസ് അതിക്രമം മതേതരകേരളത്തിന് അപമാനം: സോഷ്യല്‍ ഫോറം

കുറ്റക്കാരായ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ ആഭ്യന്തരവകുപ്പും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.

Update: 2020-08-27 08:54 GMT

ദോഹ: പ്രാദേശികമായി നടന്ന സംഘര്‍ഷത്തെത്തുടര്‍ന്ന് അറസ്റ്റിലായ സഹോദരന്‍മാരായ മുസ്‌ലിം യുവാക്കളോട് പാലക്കാട് നോര്‍ത്ത് സ്റ്റേഷന്‍ പോലിസ് കാണിച്ച ക്രൂരത മതേതരകേരളത്തിന് അപമാനമെന്ന് ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടെന്ന കാരണത്താല്‍ യുവാക്കളെ വീട്ടില്‍ അതിക്രമിച്ചുകയറി പിടികൂടുകയും വീട്ടുകാരെ അസഭ്യവര്‍ഷം നടത്തുകയും ചെയ്ത പോലിസ്, സ്റ്റേഷനിലെത്തിച്ച് ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കാണ് വിധേയരാക്കിയത്.

എസ്‌ഐ ടി സുധീഷിന്റെ നേതൃത്വത്തില്‍ കാല്‍തുടകളില്‍ പോലിസുകാരെ കയറ്റിനിര്‍ത്തി ചൂരലുപയോഗിച്ച് കാല്‍ വെള്ളയിലടിക്കുകയും ലിംഗത്തില്‍ കുരുമുളക് സ്‌പ്രേ അടിച്ച് ലൈറ്റര്‍ ഉപയോഗിച്ച് പൊള്ളിക്കുകയും ചെയ്തു. മതം പറഞ്ഞ് ആക്ഷേപിക്കുകയും മുസ്‌ലിം ജനനം അനുവദിക്കില്ലെന്ന് ആക്രോശിക്കുകയും ചെയ്ത പാലക്കാട് നോര്‍ത്ത് പോലിസ് യോഗിയുടെ ഉത്തര്‍പ്രദേശിനെപ്പോലും നാണിപ്പിക്കുന്നതാണെന്ന് ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെക്രട്ടേറിയറ്റ് വിലയിരുത്തി.

കുറ്റക്കാരായ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ ആഭ്യന്തരവകുപ്പും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ് ഉസ്മാന്‍ ആലുവ അധ്യക്ഷത വഹിച്ചു. അഹമ്മദ് കടമേരി, അഷ്‌റഫ് പയ്യോളി, ഷഫീക് പയേത്ത് സംസാരിച്ചു. 

Tags:    

Similar News