പിണറായി സര്‍ക്കാര്‍ മുസ്‌ലിം വേട്ട അവസാനിപ്പിക്കണം: സോഷ്യല്‍ ഫോറം

ആലപ്പുഴയില്‍ ഒരു കൊച്ചു കുട്ടി വിളിച്ച മുദ്രാവാക്യത്തിന്റെ മറപിടിച്ചു മുസ്‌ലിം മുന്നേറ്റങ്ങള്‍ക്കും നേതാക്കള്‍ക്കും നേരെ ഏകപക്ഷീയമായ പോലിസ് അതിക്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

Update: 2022-06-06 15:29 GMT

ദോഹ: കേരള പോലിസിനെ ഉപയോഗിച്ച് പിണറായി സര്‍ക്കാര്‍ തുടരുന്ന മുസ്‌ലിം വേട്ട ഉടന്‍ അവസാനിപ്പിക്കണമെന്ന് ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള സംസ്ഥാന കമ്മിറ്റി സര്‍ക്കാരിനോട് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ആലപ്പുഴയില്‍ ഒരു കൊച്ചു കുട്ടി വിളിച്ച മുദ്രാവാക്യത്തിന്റെ മറപിടിച്ചു മുസ്‌ലിം മുന്നേറ്റങ്ങള്‍ക്കും നേതാക്കള്‍ക്കും നേരെ ഏകപക്ഷീയമായ പോലിസ് അതിക്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

ആര്‍എസ്എസ് ചാനല്‍ പടച്ചുവിട്ട നുണക്കഥയുടെ ചുവടുപിടിച്ചു തുല്യതയില്ലാത്ത മുസ്ലിംവേട്ടയാണ് പിണറായി സര്‍ക്കാര്‍ നടത്തുന്നത്. സംഘ് പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ അരങ്ങേറുന്ന വംശഹത്യ ആഹ്വാനങ്ങള്‍ക്കും ആയുധമേന്തിയുള്ള കൊലവിളി പ്രകടങ്ങള്‍ക്കും മതസ്പര്‍ദ്ധ വളര്‍ത്തുന്ന നീക്കങ്ങള്‍ക്കും നേരെ പരാതി നല്‍കിയാല്‍ പോലും നടപടികള്‍ എടുക്കാത്ത പോലിസും ഭരണകൂടവും തികച്ചും ഏകപക്ഷീയമായാണ് പെരുമാറുന്നതെന്ന് സോഷ്യല്‍ ഫോറം കുറ്റപ്പെടുത്തി. ഇത് സമൂഹത്തെ കൂടുതല്‍ അസ്വാരസ്യങ്ങളിലേക്ക് നയിക്കുമെന്നും സോഷ്യല്‍ ഫോറം പ്രസ്താവനയില്‍ പറഞ്ഞു.

ദിവസങ്ങള്‍ നീണ്ട വിദ്വേഷപ്രസംഗങ്ങള്‍ കൊണ്ട് കുപ്രസിദ്ധമായ അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലെ സംഘാടകര്‍ക്കെതിരേ ചെറുവിരലനക്കാത്ത സര്‍ക്കാരാണ് ഒരു മുദ്രാവാക്യം വിളിയുടെ പേരില്‍ മുസ്‌ലിം മുന്നേറ്റങ്ങളെ വേട്ടയാടാന്‍ ഇറങ്ങിയിരിക്കുന്നത്. ഒരു പ്രദേശത്തെ തന്നെ ഇല്ലാതാക്കാന്‍ ശേഷിയുള്ള ബോംബുകളും ആയുധങ്ങളും മയക്കുമരുന്നും ആലപ്പുഴയില്‍ സംഘപരിവാര്‍ കേന്ദ്രത്തില്‍ നിന്ന് പിടിച്ചെടുത്തിട്ടും കാര്യമായ അന്വേഷങ്ങളോ നടപടികളോ ഉണ്ടാകാത്തത് ഇടതു സര്‍ക്കാര്‍ സംഘപരിവാറിന് കീഴ്‌പ്പെട്ടതിന്റെ തെളിവാണെന്ന് സോഷ്യല്‍ ഫോറം പ്രസ്താവനയില്‍ പറഞ്ഞു.

Tags:    

Similar News