അരമനകളും ആള്‍ത്താരകളും മതതീവ്രവാദത്തിന്റെ ആക്ടീവ് സെല്ലുകളായി മാറരുത്: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

Update: 2021-09-11 17:29 GMT

ദമ്മാം: മതസൗഹാര്‍ദത്തിന്റെ വക്താക്കളാവേണ്ട മതപുരോഹിതര്‍ അരമനകളും ആള്‍ത്താരകളും മതതീവ്രവാദത്തിന്റെ ആക്ടീവ് സെല്ലുകളായി മാറ്റരുതെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്റ്റേറ്റ് കമ്മിറ്റി അഭ്യര്‍ഥിച്ചു. മലബാര്‍ മുതല്‍ മധ്യതിരുവിതാകൂര്‍ വരെയുള്ള അതിരൂപതകള്‍ മുസ്‌ലിം സമുദായത്തിനെതിരേ വിദ്വേഷം വിതയ്ക്കുന്ന പ്രസ്താവനകള്‍ നിരന്തരം ആവര്‍ത്തിക്കുന്നത് ഒറ്റപ്പെട്ട സംഭവങ്ങളല്ല. ഗൂഢോദ്ദേശവും കൃത്യമായ ആസൂത്രണത്തോടെയുമുള്ള ബുദ്ധി കേന്ദ്രങ്ങള്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

മതവിദ്വേഷത്തിന്റെ വാഹകരായി മതമേലധ്യക്ഷന്‍മാര്‍ മാറുന്നതും വര്‍ഗീയത വളര്‍ത്തുന്നതുമായ പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നതും സര്‍ക്കാര്‍ കാണാതിരുന്നുകൂട. മതേതരമെന്ന് മലയാളികള്‍ കരുതുന്ന കേരള പൊതുസമൂഹത്തില്‍ ഇത് അപകടകരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാവും. ഫാഷിസ്റ്റ് തേര്‍വാഴ്ചയില്‍ രാജ്യം പകച്ചുനില്‍ക്കുമ്പോള്‍ ന്യൂനപക്ഷ സമൂഹം അതിനെതിരേ ഒരുമിച്ചുനില്‍ക്കേണ്ടതിന് പകരം മുസ്‌ലിം സമുദയത്തിനെ ലക്ഷ്യംവച്ച് സംഘപരിവാര്‍ ഒത്താശയോടെ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്നും അല്ലാത്ത പക്ഷം ഇയാള്‍ക്കെതിരേ കേസെടുക്കണമെന്നും സ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.

സോഷ്യല്‍ ഫോറം ദമ്മാം കേരള സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റായി പി കെ മന്‍സൂര്‍ എടക്കാടിനെയും ജനറല്‍ സെക്രട്ടറിയായി നാസര്‍ പട്ടാമ്പിയെയും തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍: എ എം അബ്ദുല്‍ സലാം വാടാനപള്ളി (വൈസ് പ്രസിഡന്റ്), മന്‍സൂര്‍ ആലംകോട്, റിയാസ് കൊട്ടോത്ത് (ജോയിന്റ് സെക്രട്ടറിമാര്‍), അബ്ദുല്ല കുറ്റിയാടി, നസീര്‍ ആലുവ, ഷാനവാസ് കൊല്ലം, ഷിനോസ് ഖാന്‍, സിദ്ദീഖ്, സലിം ഇടുക്കി, മുനീര്‍, ഷാഫി വെട്ടം (കമ്മിറ്റി അംഗങ്ങള്‍).

Tags:    

Similar News