മലപ്പുറം ജില്ലാ വിഭജനം: ആര്യാടന്റെ നിലപാടിനെതിരേ പ്രതിഷേധവുമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ജനങ്ങളെ കബളിപ്പിക്കാനായി വിദ്യാഭ്യാസകേന്ദ്രങ്ങളിലേക്കും ജില്ലാ ആസ്ഥാനങ്ങളിലേക്കും മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുന്ന ഭരണ- പ്രതിപക്ഷ കക്ഷികളുടെ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ നേതാക്കന്‍മാരുടെ വസതികളിലേക്കാണ് സമരം നയിക്കേണ്ടതെന്ന് യോഗം അഭിപ്രായപ്പെട്ടു.

Update: 2019-06-27 10:33 GMT

ജിദ്ദ: മലപ്പുറം ജില്ല വിഭജിക്കണമെന്ന ആശയത്തിനെതിരേ രംഗത്തുവന്ന ആര്യാടന്‍ മുഹമ്മദിനെതിരേയും നിയമസഭയില്‍ ഇക്കാര്യം സബ്മിഷനിലൂടെ ഉന്നയിച്ചത് തള്ളിക്കളഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടിയിലും ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള സ്റ്റേറ്റ് കമ്മിറ്റി പ്രതിഷേധിച്ചു. 1969ല്‍ 18 ലക്ഷം ജനസംഖ്യയുമായി മലപ്പുറം ജില്ല രൂപീകരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ എതിര്‍ത്തയാളാണ് ആര്യാടന്‍.

50 വര്‍ഷത്തിനുശേഷം വികസനപോരായ്മകള്‍ മൂലം ശ്വാസം മുട്ടുന്ന 50 ലക്ഷത്തോളം ജനങ്ങള്‍ക്ക് പരിഹാരമായി തിരൂര്‍ ആസ്ഥാനമായി പുതിയൊരു ജില്ല രൂപീകരിക്കണമെന്ന ആവശ്യത്തെ പുറംകാലുകൊണ്ട് ചവിട്ടുന്നതിന്റെ രാഷ്ട്രീയമെന്താണെന്ന് ആര്യാടന്‍ വ്യക്തമാക്കണം. ജനസംഖ്യാനുപാതികമായി വികസനം എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിന് മലപ്പുറം ജില്ല വിഭജിക്കണമെന്ന് ഏതാനും വര്‍ഷങ്ങളായി എസ്ഡിപിഐ ആവശ്യമുന്നയിക്കുകയും വിവിധ സമരപരിപാടികള്‍ നടത്തിവരികയുമായിരുന്നു. ജനസംഖ്യയില്‍ ഭൂരിപക്ഷമായ മലപ്പുറം ജില്ലയ്ക്ക് സര്‍ക്കാരിന്റെ പദ്ധതിവിഹിതത്തിന്റെ ആനുകൂല്യം കിട്ടുന്നില്ല. ജനങ്ങളെ കബളിപ്പിക്കാനായി വിദ്യാഭ്യാസകേന്ദ്രങ്ങളിലേക്കും ജില്ലാ ആസ്ഥാനങ്ങളിലേക്കും മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുന്ന ഭരണ- പ്രതിപക്ഷ കക്ഷികളുടെ വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ നേതാക്കന്‍മാരുടെ വസതികളിലേക്കാണ് സമരം നയിക്കേണ്ടതെന്ന് യോഗം അഭിപ്രായപ്പെട്ടു.

ജില്ലയുടെ വികസന മുരടിപ്പിന് ഇരുകക്ഷികള്‍ക്കും തുല്യപങ്കാളിത്തമുണ്ട്. സമഗ്രവികസനം ജനങ്ങളിലേക്ക് എത്തണമെങ്കില്‍ അധികാരവികേന്ദ്രീകരണം ശരിയായ രൂപത്തില്‍ നടപ്പാക്കണം. ഭരണ- പ്രതിപക്ഷ കക്ഷികള്‍ രാഷ്ട്രീയ മുതലെടുപ്പ് മാറ്റിവച്ച് ജില്ലാ വിഭജനത്തിന് സന്നദ്ധരാവണമെന്നും യോഗം ആവശ്യപ്പെട്ടു. വൈസ് പ്രസിഡന്റ് ശാഹുല്‍ ഹമീദ് ചേലക്കര, ജനറല്‍ സെക്രട്ടറി കോയിസ്സന്‍ ബീരാന്‍കുട്ടി, മുജീബ് അഞ്ചച്ചവിടി, ഹസ്സന്‍ മങ്കട എന്നിവര്‍ സംസാരിച്ചു. 

Tags:    

Similar News