പയനിയര്‍ പുരസ്‌കാരം രാഷ്ട്രത്തിന്റെ നന്‍മയുടെ പ്രതിഫലനം. സജി ചെറിയാന്‍

സഹിഷ്ണുതയുടെ പൂങ്കാവനമായ യു.എ.ഇയുടെ ഭരണകൂടം നല്‍കിയ യു.എ.ഇ പയനിയര്‍ പുരസ്‌കാരം ഈ രാജ്യത്തിന്റെ നന്‍മയുടെ പ്രതിഫലനമാണെന്ന് അവാര്‍ഡ് ജേതാവായ മലയാളി വ്യവസായി സജി ചെറിയാന്‍

Update: 2019-11-27 14:32 GMT

ദുബയ്: സഹിഷ്ണുതയുടെ പൂങ്കാവനമായ യു.എ.ഇയുടെ ഭരണകൂടം നല്‍കിയ യു.എ.ഇ പയനിയര്‍ പുരസ്‌കാരം ഈ രാജ്യത്തിന്റെ നന്‍മയുടെ പ്രതിഫലനമാണെന്ന് അവാര്‍ഡ് ജേതാവായ മലയാളി വ്യവസായി സജി ചെറിയാന്‍. വെള്ളിയാഴ്ചകളില്‍ ഏറെ ദൂരം സഞ്ചരിച്ച് തൊഴിലാളികള്‍ പള്ളിയില്‍ പോകുന്നതു കണ്ട് മസ്ജിദ് നിര്‍മിച്ചു നല്‍കുമ്പോള്‍ ഇതുപോലെ ഒരു അംഗീകാരം പ്രതീക്ഷിച്ചിരുന്നില്ല. മനുഷ്യരുടെ പ്രാര്‍ഥനയുടെ ഐശ്വര്യം തന്റെ ജീവിതത്തിലും പ്രകാശം പരത്തുകയാണ്. രാജ്യത്തെ നിയമങ്ങള്‍ക്കനുസൃതമായി ഫുജൈറയില്‍ ക്ഷേത്രത്തിന് സ്ഥലം ലഭിച്ചാലുടന്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും താന്‍ മുന്‍നിരയിലുണ്ടാവും. മാതാപിതാക്കളെ അതീവ ബഹുമാന വാത്സല്യത്തോടെ പരിപാലിക്കുന്ന സ്വദേശി കുടുംബങ്ങള്‍ക്ക് സൗകര്യമൊരുക്കും വിധത്തില്‍ പ്രായമായവര്‍ക്കുള്ള ഒരു പരിപാലന കേന്ദ്രത്തിന് തുടക്കമിടുകയാണ് അടുത്ത ദൗത്യമെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളാണ് മാതാപിതാക്കള്‍ക്കായി ഒരുക്കുക. വൃദ്ധസദമല്ല, മറിച്ച് ഇടക്കാല പരിചരണ കേന്ദ്രമാണ് ആരംഭിക്കുക. മനുഷ്യ സ്‌നേഹവും സഹിഷ്ണുതയും വളര്‍ത്താനുതകുന്ന പ്രയത്‌നങ്ങളുമായി ഇനിയും മുന്നോട്ടുപോകുമെന്നും ഈ രാഷ്ട്രം കാത്തുസൂക്ഷിക്കുന്ന മൂല്യങ്ങള്‍ അതിന് ഊര്‍ജം പകരുമെന്നും സജി പറഞ്ഞു. 

Tags:    

Similar News