എമിഗ്രേഷന്‍ നടപടികള്‍ക്കു കുവൈത്തില്‍ സിവില്‍ ഐഡി നിര്‍ബന്ധമാകും

വിവിധരാജ്യങ്ങളിലെ കുവൈത്ത് എംബസികളുമായി സഹകരിച്ചാണ് പരിഷ്‌കരണം നടപ്പാക്കുന്നത്. ഇഖാമ വിവരങ്ങള്‍ പാസ്‌പോര്‍ട്ടില്‍ സ്റ്റിക്കര്‍ രൂപത്തില്‍ പതിക്കുന്നത് ഒഴിവാക്കിക്കൊണ്ടുള്ള പരിഷ്‌കരണങ്ങളുടെ ഭാഗമാണ് പുതിയ തീരുമാനവും.

Update: 2019-03-09 09:50 GMT

കുവൈത്ത് സിറ്റി: വിദേശികള്‍ അവധിക്കു പോകുമ്പോഴും തിരികെ വരുമ്പോഴും കാലാവധിയുള്ള സിവില്‍ ഐഡി കാര്‍ഡ് കുവൈത്തില്‍ എമിഗ്രേഷന്‍ നടപടികള്‍ക്കു നിര്‍ബന്ധമാകും. വിവിധരാജ്യങ്ങളിലെ കുവൈത്ത് എംബസികളുമായി സഹകരിച്ചാണ് പരിഷ്‌കരണം നടപ്പാക്കുന്നത്. ഇഖാമ വിവരങ്ങള്‍ പാസ്‌പോര്‍ട്ടില്‍ സ്റ്റിക്കര്‍ രൂപത്തില്‍ പതിക്കുന്നത് ഒഴിവാക്കിക്കൊണ്ടുള്ള പരിഷ്‌കരണങ്ങളുടെ ഭാഗമാണ് പുതിയ തീരുമാനവും.

ആദ്യ ഘട്ടത്തില്‍ മാര്‍ച്ച് 10 മുതല്‍ ഗാര്‍ഹിക വിസയിലുള്ളവര്‍ക്കാണ് സ്റ്റിക്കര്‍ ഒഴിവാക്കുന്നത്. പിന്നീട് താല്‍ക്കാലിക ഇഖാമ ഒഴികെയുള്ള മുഴുവന്‍ ഇഖാമ കാറ്റഗറികള്‍ക്കും ബാധകമാകും. ഇഖാമ സ്റ്റിക്കറിന് പകരം സിവില്‍ ഐഡിയില്‍ ഇഖാമ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിക്കുന്നതാണ് പരിഷ്‌കരണം. വിവിധ രാജ്യങ്ങളിലെ കുവൈത്ത് എംബസികളുമായി ബന്ധപ്പെട്ട് പരിഷ്‌കരണം നടപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തി വരികയാണ് ആഭ്യന്തരമന്ത്രാലയം.

കുവൈത്തിന് പുറത്തായിരിക്കെ സിവില്‍ ഐഡി കൈമോശം വന്നാല്‍ അതതു രാജ്യത്തെ കുവൈത്ത് എംബസിയില്‍ റിപോര്‍ട്ട് ചെയ്യണം. താമസകാര്യ വകുപ്പില്‍ നിന്ന് ഇഖാമാ കാലാവധിയുടെ വിവരങ്ങള്‍ ഉറപ്പു വരുത്തിയശേഷം എംബസി നല്‍കുന്ന എന്‍ട്രി പേപ്പര്‍ ഉപയാഗിച്ച് ഇത്തരക്കാര്‍ക്ക് കുവൈത്തിലേക്ക് പ്രവേശിക്കാം. ഇഖാമ കാലാവധി അവസാനിക്കാറായവര്‍ രാജ്യത്തിനു പുറത്തേക്കു യാത്ര ചെയ്യുന്നതിന് മുന്‍പ് ഇഖാമ പുതുക്കണമെന്ന് അധികൃതരുടെ നിര്‍ദേശമുണ്ട്.

കാലാവധി തീരുന്നതിനു രണ്ടു മാസം മുന്‍പ് തന്നെ ഇഖാമ പുതുക്കാന്‍ അനുവദിക്കും. ഇഖാമ പുതുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി വ്യക്തിഗത വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. 

Tags:    

Similar News