യാത്ര സൗകര്യങ്ങളിലും വിലക്ക്: കുവൈത്തിൽ നടപടികൾ ശക്തിപ്പെടുത്തുന്നു.

സാമൂഹിക വ്യാപനത്തിന്റെ സാധ്യത അനുഭവപ്പെട്ടാൽ കുവൈത്ത് പൂർണ നിയന്ത്രണങ്ങളിലേക്ക് നീങ്ങുമെന്നാണ് സൂചന

Update: 2020-03-28 03:06 GMT

കുവൈത്ത്സിറ്റി: കൊറോണ പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തിവരുന്ന കുവൈത്ത് കടുത്ത നടപടികളിലേക്ക് നീങ്ങാൻ സാധ്യത. വ്യാഴാഴ്ച വൈകുന്നേരം ടാക്സി സർവിസ് അവസാനിപ്പിച്ചതോടെ പൊതുഗതാഗതം പൂർണമായും നിലച്ചിരിക്കുകയാണ്. 225 പേർക്കാണ് രാജ്യത്ത് കൊവിഡ് 19 ഇതുവരെ സ്ഥിരീകരിച്ചത്.

പല സ്വകാര്യ കമ്പനികളും പ്രവർത്തിക്കുന്നതുമൂലം പകൽ നിരത്തുകൾ സജീവമാണ്. ഇത് ആരോഗ്യ മന്ത്രാലയം ലക്ഷ്യം വെക്കുന്ന സാമൂഹിക അകലം പാലിക്കലിന് വിരുദ്ധമായതിനാലാണ് സർക്കാർ നടപടികൾ കടുപ്പിക്കാൻ തീരുമാനിച്ചത്. ബസ് സർവിസുകൾക്ക് പുറമെ ടാക്സി സർവീസ് കൂടി നിർത്തിയതോടെ സാമൂഹിക ജീവിതവും സഞ്ചാരവും പരിമിതമാവും. നേരത്തേ വീട്ടിലിരിക്കാനുള്ള നിർദേശം ഒരുവിഭാഗം ജനങ്ങൾ അനുസരിക്കാത്തതിനാലാണ് വൈകീട്ട് അഞ്ചുമുതൽ പുലർച്ച നാലുവരെ ഭാഗിക കർഫ്യൂ ഏർപ്പെടുത്തിയത്.

ഗൾഫ് രാജ്യങ്ങളിൽ തന്നെ കോറോണ പ്രതിരോധ നടപടികൾ നേരത്തെ തുടങ്ങിവെച്ചതും ശക്തമായി നടപ്പാക്കുന്നതും കുവൈത്ത് ആണ്. അതുവഴി വൈറസിന്റെ സാമൂഹികവ്യാപനം തടയാൻ രാജ്യത്തിന് കഴിഞ്ഞിട്ടുമുണ്ട്. ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ അടിസ്ഥാനാവശ്യങ്ങൾക്കുള്ള കടകൾക്ക് മാത്രമാണ് തുറക്കാൻ അനുമതി. സാമൂഹിക വ്യാപനത്തിന്റെ സാധ്യത അനുഭവപ്പെട്ടാൽ കുവൈത്ത് പൂർണ നിയന്ത്രണങ്ങളിലേക്ക് നീങ്ങുമെന്നാണ് സാഹചര്യങ്ങൾ നൽകുന്ന സൂചന. 

Tags:    

Similar News