ലോകത്താകെ മരണസംഖ്യ 20,000 കടന്നു; ചൈനയെ മറികടന്ന് സ്പെയിനും, 3434 മരണം

മരണം ആയിരത്തോടടുക്കുന്ന അമേരിക്ക രോഗബാധിതരുടെ എണ്ണത്തില്‍ ചൈനയ്ക്കും ഇറ്റലിക്കും തൊട്ടുപിന്നിലുണ്ട്

Update: 2020-03-26 02:44 GMT

മാഡ്രിഡ്: കൊവിഡ് ഏറ്റവുമധികം ജീവനപഹരിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇറ്റലിക്ക് പിന്നാലെ സ്പെയിനും ചൈനയെ മറികടന്നു. 24 മണിക്കൂറിനിടെ 738 പേര്‍കൂടി മരിച്ചതോടെ സ്പെയിനില്‍ മരണസംഖ്യ 3434 ആയി. രോഗം ആദ്യം ശ്രദ്ധയില്‍പ്പെട്ട ചൈനയില്‍ നാലുപേര്‍കൂടി മരിച്ചപ്പോള്‍ ആകെ മരണസംഖ്യ 3281. മരണസംഖ്യ ചൈനയിലേതിന്റെ ഇരട്ടിയായ ഇറ്റലിയില്‍ 7500 പേര്‍ മരണത്തിന് കീഴടങ്ങി.

183 രാജ്യങ്ങളെ ബാധിച്ച മഹാമാരിയില്‍ ലോകത്താകെ മരണസംഖ്യ 20,000 കടന്നു. ഫ്രാന്‍സില്‍ 240 പേര്‍കൂടി മരിച്ചതോടെ ചൊവ്വാഴ്ച വൈകിട്ടുവരെ സംഖ്യ 1100 ആണ്. 22,304 പേര്‍ക്കാണ് ചൊവ്വാഴ്ചവരെ രോഗം ബാധിച്ചത്. മരണം ആയിരത്തോടടുക്കുന്ന അമേരിക്ക രോഗബാധിതരുടെ എണ്ണത്തില്‍ ചൈനയ്ക്കും ഇറ്റലിക്കും തൊട്ടുപിന്നിലുണ്ട്. 54,996 രോഗികള്‍. ലോകത്താകെ രോഗബാധിതരുടെ എണ്ണം നാലരലക്ഷം കടന്നു.

സ്പെയിനില്‍ അടച്ചുപൂട്ടല്‍ 11 ദിവസം പിന്നിട്ടു. 14ന് ഏര്‍പ്പെടുത്തിയ അടച്ചുപൂട്ടല്‍ ഏപ്രില്‍ 11 വരെ നീട്ടി. 47,610 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ഇതില്‍ 5367 പേര്‍ രോഗമുക്തരായി. രോഗികളുടെ എണ്ണം തലേന്നത്തെക്കാള്‍ 20 ശതമാനവും മരണസംഖ്യ 27 ശതമാനവുമാണ് ചൊവ്വാഴ്ച വര്‍ധിച്ചത്. രോഗബാധിതരില്‍ മൂന്നിലൊന്നും മരണത്തില്‍ 53 ശതമാനവും തലസ്ഥാനമായ മാഡ്രിഡിലാണ്. മരണസംഖ്യ പെരുകുന്നതിനാല്‍ പാലാസിയോ ദി ഹീലോ സ്‌കേറ്റിങ് റിങ് താല്‍ക്കാലിക മോര്‍ച്ചറിയാക്കി. 

Tags:    

Similar News