അഫ്ഗാന്‍ കര്‍ഷകര്‍ക്കു മേല്‍ അമേരിക്കന്‍ ബോംബ് വര്‍ഷം; 30 പേര്‍ കൊല്ലപ്പെട്ടു

ബുധനാഴ്ച രാത്രിയിലായിരുന്നു ആക്രമണം. ഇസ്ലാമിക് സ്‌റ്റേറ്റ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി നടത്തിയ ആക്രമണം ലക്ഷ്യം മാറിയതാണെന്നാണ് അമേരിക്കയുടെ അവകാശവാദം.

Update: 2019-09-20 01:51 GMT

കാബൂള്‍: അഫ്ഗാനിസ്താനിലെ നംഗര്‍ഹാര്‍ പ്രവിശ്യയില്‍ നിരപരാധികളായ കര്‍ഷകര്‍ക്കു നേരെ അമേരിക്കന്‍ ബോംബ് വര്‍ഷം. ആക്രമണത്തില്‍ 30 കര്‍ഷകര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രിയിലായിരുന്നു ആക്രമണം. ഇസ്ലാമിക് സ്‌റ്റേറ്റ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി നടത്തിയ ആക്രമണം ലക്ഷ്യം മാറിയതാണെന്നാണ് അമേരിക്കയുടെ അവകാശവാദം. അഫ്ഗാന്‍ അധികൃതര്‍ വാര്‍ത്ത സ്ഥിരീകരിച്ചതായി റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു.

മലയോര മേഖലയായ വസീര്‍ താന്‍ഹിയിലാണ് സംഭവം നടന്നത്. ഗോത്ര വിഭാഗത്തില്‍പ്പെട്ട കര്‍ഷകരാണ് കൊല്ലപ്പെട്ടത്. തങ്ങളുടെ കൃഷിസ്ഥലത്തെ ജോലി മതിയാക്കി തീ കായുവാന്‍ കൂടിയവരുടെ മേലാണ് ഡ്രോണ്‍ ആക്രമണം നടന്നതെന്ന് തദ്ദേശവാസികള്‍ ന്യൂസ് എജന്‍സിയോട് വ്യക്തമാക്കി.

ജനുവരി മുതല്‍ ജൂലൈ വരെ അഫ്ഗാനിസ്താനില്‍ സൈനിക നടപടിയില്‍ മരിച്ച സാധാരണക്കാരുടെ എണ്ണം 1,366 ആണ്. 2446 പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. അതില്‍ തന്നെ നാന്‍ഗര്‍ഹാര്‍ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍പ്പേര്‍ കഴിഞ്ഞ വര്‍ഷം മരിച്ചത്. 681 പേര്‍.

അതേ സമയം, സാബൂള്‍ പ്രവിശ്യയില്‍ താലിബാന്‍ നടത്തിയ കാര്‍ബോംബ് ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാന്‍ ചാര ഏജന്‍സിയായ എന്‍ഡിഎസിന്റെ ആസ്ഥാനം ലക്ഷ്യമാക്കിയാണ് ആക്രമണം നടന്നത്.

Tags: