ഖഷഗ്ജി വധം: യുഎഇക്കു വേണ്ടി ചാരപ്രവര്‍ത്തനം ആരോപിച്ച് രണ്ടുപേരെ തുര്‍ക്കി അറസ്റ്റ് ചെയ്തു

തുര്‍ക്കിയിലെ രാഷ്ട്രീയ സ്ഥിതിഗതികളെ കുറിച്ചും അറബികളെ കുറിച്ചുമുള്ള വിവരങ്ങള്‍ ശേഖരിച്ച് യുഎഇക്കു കൈമാറാന്‍ ശ്രമം നടത്തിയതായി വ്യക്തമായതിനാലാണു നടപടിയെന്നാണു തുര്‍ക്കിയുടെ വിശദീകരണം

Update: 2019-04-20 02:28 GMT

അങ്കാറ: സൗദി ഭരണകൂട വിമര്‍ശകനായിരുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷഗ്ജിയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്നു സംശയിക്കുന്നയാള്‍ ഉള്‍പ്പെടെ രണ്ടുപേരെ ചാരപ്രവര്‍ത്തനം ആരോപിച്ച് തുര്‍ക്കി അറസ്റ്റ് ചെയ്തു. ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റില്‍ ജമാല്‍ ഖഷഗ്ജി കൊല്ലപ്പെട്ട ശേഷം 2018 ഒക്ടോബറില്‍ തുര്‍ക്കിയിലെത്തിയയാള്‍ ഉള്‍പ്പെടെയുള്ള രണ്ടുപേരെയാണ് യുഎഇക്കു വേണ്ടി വിവരങ്ങള്‍ കൈമാറിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. തുര്‍ക്കിയിലെ രാഷ്ട്രീയ സ്ഥിതിഗതികളെ കുറിച്ചും അറബികളെ കുറിച്ചുമുള്ള വിവരങ്ങള്‍ ശേഖരിച്ച് യുഎഇക്കു കൈമാറാന്‍ ശ്രമം നടത്തിയതായി വ്യക്തമായതിനാലാണു നടപടിയെന്നാണു തുര്‍ക്കിയുടെ വിശദീകരണം. ഇദ്ദേഹം ആറുമാസമായി നിരീക്ഷണത്തിലായിരുന്നുവെന്നും പ്രാഥമികാന്വേഷണത്തില്‍ കൊലപാതകവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനാലാണ് അറസ്റ്റെന്നും അധികൃതര്‍ അറിയിച്ചു. ചാരപ്രവര്‍ത്തനം നടത്തിയതിനു അന്താരാഷ്ട്ര നിയമപ്രകാരം ഇരുവരെയും കസ്റ്റഡിയിലെടുക്കാന്‍ തുര്‍ക്കി കോടതി ഉത്തരവിടുകയായിരുന്നുവെന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. തുര്‍ക്കി പതാകയ്ക്കടുത്ത് നില്‍ക്കുന്ന ഇരവരുടെയും ചിത്രങ്ങള്‍ ടിആര്‍ടി ഹാബര്‍ പുറത്തുവിട്ടു. എന്നാല്‍ വിഷയത്തില്‍ യുഎഇ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിട്ടില്ല.

    സൗദി രാജകുമാരന്‍ മുഹമ്മദ് സല്‍മാനെ രൂക്ഷമായി വിമര്‍ശിച്ചിരുന്ന വാഷിങ്ടണ്‍ പോസ്റ്റ് കോളമിസ്റ്റ് കൂടിയായ ഖഷഗ്ജിയെ കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനാണു സൗദി കോണ്‍സുലേറ്റില്‍ വച്ച് അരുംകൊല ചെയ്യപ്പെട്ടത്. കൊലപാതകത്തിനു പിന്നില്‍ മുഹമ്മദ് ബിന്‍ സല്‍മാനു പങ്കുണ്ടെന്നാണ് സിഐഎയും പടിഞ്ഞാറന്‍ രാഷ്ട്രങ്ങളും വിശ്വസിക്കുന്നത്. എന്നാല്‍, ഇക്കാര്യം നിഷേധിച്ച സൗദി കൊലപാതകം നടന്നത് കോണ്‍സുലേറ്റിനുള്ളില്‍ വച്ചാണെന്നു സമ്മതിക്കുകയും ബന്ധമുണ്ടെന്ന് കണ്ടെത്തിയ 5 പേര്‍ക്ക് വധശിക്ഷയുള്‍പ്പെടെ വിധിച്ചതായും അവകാശപ്പെട്ടിരുന്നു.

Tags:    

Similar News