ഇമ്രാന്‍ ഖാന്റെ സഹോദരിയുടെ മകന്‍ അറസ്റ്റില്‍

Update: 2025-08-22 16:12 GMT

ലാഹോര്‍: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അനന്തരവനെ ലാഹോര്‍ പോലിസ് അറസ്റ്റ് ചെയ്തു. 2023 മെയ് ഒമ്പതിന പാകിസ്താനിലെ ലാഹോറില്‍ ഉണ്ടായ കലാപവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ലാഹോര്‍ പോലിസാണ് അറസ്റ്റ് ചെയ്തത്. അനന്തരവനായ ഷഹ്റെസ് ഖാനെ ലാഹോറിലെ വസതിയില്‍ നിന്ന് ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയെന്നാണ് പാകിസ്താന്‍ തെഹ്രീക് ഇ ഇന്‍സാഫ് (പിടിഐ) റിപോര്‍ട്ട് ചെയ്തത്.

ഇമ്രാന്‍ ഖാന്റെ സഹോദരി അലീമ ഖാന്റെ മകനാണ് ഷഹ്റെസ്. ലാഹോറിലെ അലീമ ഖാന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയ ആയുധധാരികള്‍ ഷഹ്റെസ് ഖാനെ ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നുവെന്നാണ് ആദ്യം വന്ന റിപോര്‍ട്ട്. അറസ്റ്റ് ചെയ്തതാണെന്ന് ഇന്ന് പോലിസ് വ്യക്തമാക്കുകയായിരുന്നു. ലാഹോര്‍ വിമാനത്താവളത്തില്‍ വച്ച് ഷാഹ്റെസിനെയും ഭാര്യയെയും വിമാനത്തില്‍ നിന്ന് നിയമവിരുദ്ധമായി ഇറക്കിവിട്ടതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ്.

ഷാഹ്റെസ് ഖാന് ഒരു രാഷ്ട്രീയ പ്രവര്‍ത്തനവുമായും ബന്ധമില്ലെന്നും അതിനാല്‍ തന്ന് പാകിസ്താന്‍ ചീഫ് ജസ്റ്റിസ് അടിയന്തരമായി വിഷയത്തില്‍ ശ്രദ്ധ ചെലുത്തുകയും അദ്ദേഹത്തെ സുരക്ഷിതമായി രക്ഷപ്പെടുത്താനുള്ള ശ്രമം വേണമെന്നും പിടിഐ വക്താവ് ആവശ്യപ്പെട്ടു.

ഇമ്രാന്‍ ഖാന്റെ മക്കളായ സുലൈമാനും ഖാസിമും നിലവില്‍ വിദേശത്താണ്. ഇരുവര്‍ക്കും പിതാവുമായി ഫോണില്‍ സംസാരിക്കാന്‍ സാധിച്ചിട്ടില്ല. ഇമ്രാന്‍ ഖാനും മക്കളും തമ്മിലുള്ള എല്ലാ ഫോണ്‍ ആശയവിനിമയങ്ങളും അധികൃതര്‍ തടഞ്ഞിരിക്കുകയാണെന്ന് മാതാവ് ജെമീമ ഗോള്‍ഡ്സ്മിത്ത് പറഞ്ഞു. പാകിസ്താന്‍ സന്ദര്‍ശിക്കാന്‍ ശ്രമിച്ചാല്‍ അറസ്റ്റ് നേരിടേണ്ടിവരുമെന്ന് ഇരുവര്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നതായും അവര്‍ അവകാശപ്പെട്ടു.






Tags: