ബജറ്റില്‍ പണമനുവദിച്ചില്ലെന്ന്; വനിതാ എംപിയുടെ മുഖത്തടിച്ച എംപി അറസ്റ്റില്‍

വടക്ക് കിഴക്കന്‍ കെനിയയിലെ വാജിര്‍ ഈസ്റ്റ് മണ്ഡലത്തിലെ എംപി റാഷിദ് ഖാസിമാണ് അറസ്റ്റിലായത്. ബജറ്റില്‍ തന്റെ മണ്ഡലത്തില്‍ പണം അനുവദിച്ചില്ലെന്നാരോപിച്ച് ബജറ്റ് കമ്മിറ്റിയില്‍ അംഗമായിരുന്ന എംപി ഫാതുമ ഗെഡിയെയാണ് മര്‍ദിച്ചത്.

Update: 2019-06-14 03:46 GMT

നെയ്‌റോബി: കെനിയയില്‍ വനിതാ എംപിയുടെ മുഖത്തടിച്ച സഹപ്രവര്‍ത്തകനായ എംപിയെ അറസ്റ്റുചെയ്തു. വടക്ക് കിഴക്കന്‍ കെനിയയിലെ വാജിര്‍ ഈസ്റ്റ് മണ്ഡലത്തിലെ എംപി റാഷിദ് ഖാസിമാണ് അറസ്റ്റിലായത്. ബജറ്റില്‍ തന്റെ മണ്ഡലത്തില്‍ പണം അനുവദിച്ചില്ലെന്നാരോപിച്ച് ബജറ്റ് കമ്മിറ്റിയില്‍ അംഗമായിരുന്ന എംപി ഫാതുമ ഗെഡിയെയാണ് മര്‍ദിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഖാസിമിനെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് വനിതാ എംപിമാര്‍ പാര്‍ലമെന്റില്‍നിന്ന് വോക്കൗട്ട് നടത്തി. തുടര്‍ന്നാണ് ഖാസിമിനെ പോലിസ് അറസ്റ്റ് ചെയ്തത്. പാര്‍ലമെന്റ് കെട്ടിടത്തിലെ കാര്‍ പാര്‍ക്കിങ് സ്ഥലത്തുവച്ചാണ് കൈയേറ്റമുണ്ടായത്.

ഫാതുമയും ഖാസിമും തമ്മില്‍ ബജറ്റില്‍ എന്തുകൊണ്ട് തന്റെ മണ്ഡലത്തില്‍ പണം അനുവദിച്ചില്ലെന്ന് ചോദിച്ച് വാക്കേറ്റമുണ്ടാവുകയും ഇത് കൈയേറ്റത്തില്‍ കലാശിക്കുകയുമായിരുന്നു. സംഭവത്തിനുശേഷം ഇയാള്‍ പുരുഷസഹപ്രവര്‍ത്തകരുമായി ഇക്കാര്യം പങ്കുവച്ച് ഫാതുമയെ അവഹേളിച്ചെന്ന് സഹപ്രവര്‍ത്തകയായ എംപി സബീന വാഞ്ചിറു ചേഗ് വാര്‍ത്താ ഏജന്‍സിയായ ബിബിസിയോട് പറഞ്ഞു. ഇതോടെ സഹപ്രവര്‍ത്തകരും എംപിയെ കളിയാക്കുകയായിരുന്നു. പുരുഷന്‍മാര്‍ എങ്ങനെയാണ് സ്ത്രീകളോട് പെരുമാറുന്നുവെന്നതിന്റെ തെളിവാണ് ഈ സംഭവമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. റാഷിദ് ഖാസിമിന്റെ മര്‍ദനത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് മുഖത്തെ ചോരപ്പാടുസഹിതം കരഞ്ഞുകൊണ്ടിരിക്കുന്ന എംപി ഫാതുമയുടെ ചിത്രം ട്വിറ്ററില്‍ പ്രചരിച്ചിരുന്നു. 

Tags:    

Similar News