യുദ്ധമൊഴിവാക്കാന്‍ ഇനിയും അവസരമുണ്ടെന്ന് അമേരിക്കയോട് ഇറാന്‍

അധാര്‍മിക നടപടികളിലൂടെ ഇറാനെ അമര്‍ച്ചചെയ്യാമെന്ന വ്യാമോഹം ഉപേക്ഷിക്കണമെന്നും യാഥാര്‍ഥ്യബോധത്തോടെയുളള നടപടികള്‍ സ്വീകരിച്ചാല്‍ ഗള്‍ഫ് മേഖലയില്‍ രൂപപ്പെട്ട യുദ്ധസാഹചര്യമില്ലാതാക്കാനാവുമെന്നും അമേരിക്കയോട് ഇറാന്‍ പ്രസിഡന്റ് വ്യക്തമാക്കി.

Update: 2020-01-17 05:23 GMT

തെഹ്‌റാന്‍: അമേരിക്കയുമായുള്ള പിരിമുറുക്കങ്ങള്‍ക്കിടയില്‍ യുദ്ധമൊഴിവാക്കാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് ഇനിയും അവസരമുണ്ടെന്ന് അമേരിക്കയോട് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. സൈനിക ഏറ്റുമുട്ടലോ യുദ്ധമോ നേരിടാന്‍ തെഹ്‌റാന്‍ എല്ലാ ദിവസവും സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. അധാര്‍മിക നടപടികളിലൂടെ ഇറാനെ അമര്‍ച്ചചെയ്യാമെന്ന വ്യാമോഹം ഉപേക്ഷിക്കണമെന്നും യാഥാര്‍ഥ്യബോധത്തോടെയുളള നടപടികള്‍ സ്വീകരിച്ചാല്‍ ഗള്‍ഫ് മേഖലയില്‍ രൂപപ്പെട്ട യുദ്ധസാഹചര്യമില്ലാതാക്കാനാവുമെന്നും അമേരിക്കയോട് ഇറാന്‍ പ്രസിഡന്റ് വ്യക്തമാക്കി. അതേസമയം, 2015ലെ ആണവകരാറിലേക്ക് അമേരിക്ക തിരിച്ചുവരാന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആണവ കരാറിനു മുമ്പുള്ളതിനേക്കാളും മെച്ചപ്പെട്ട തോതിലാണ് ഇപ്പോള്‍ യുറേനിയം സമ്പുഷ്ടീകരണം നടക്കുന്നതെന്നും ബാങ്ക് മേധാവികളുടെ യോഗത്തില്‍ റൂഹാനി വ്യക്തമാക്കി.

അമേരിക്ക ഏകപക്ഷീയമായി കരാറില്‍നിന്നു പിന്‍മാറിയെങ്കിലും കരാര്‍ വ്യവസ്ഥകള്‍ പൂര്‍ണമായി ഇറാന്‍ ഉപേക്ഷിച്ചിരുന്നില്ല. എന്നാല്‍, സൈനിക മേധാവി ഖാസിം സുലൈമാനിയെ അമേരിക്ക ഡ്രോണ്‍ ആക്രമണത്തില്‍ കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് എല്ലാ നിയന്ത്രണങ്ങളും ഇറാന്‍ ഉപേക്ഷിക്കുകയായിരുന്നു. ആണവായുധം സ്വന്തമാക്കാന്‍ ഒരുനിലയ്ക്കും ഇറാനെ അനുവദിക്കില്ലെന്ന് കഴിഞ്ഞദിവസം ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം, യുറേനിയും സമ്പുഷ്ടീകരണ തോതില്‍നിന്ന് പിന്‍മാറില്ലെന്നും റൂഹാനി വ്യക്തമാക്കി. ജനുവരി 3ന് ബാഗ്ദാദില്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഉന്നത സൈനിക മേധാവി ഖാസിം സുലൈമാനി കൊല്ലപ്പെട്ടതു മുതല്‍ അമേരിക്കയും തെഹ്‌റാനും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചിരുന്നു.

Tags:    

Similar News