ആണവ കരാറില്‍നിന്ന് പൂര്‍ണമായും പിന്‍മാറുകയാണെന്ന് ഇറാന്‍

ആണവായുധം നിര്‍മിക്കാതിരുന്നാല്‍ ഇറാനുമേലുള്ള സാമ്പത്തിക ഉപരോധം പിന്‍വലിക്കാമെന്ന വ്യവസ്ഥയിലാണ് 2015ലെ ആണവ കരാറില്‍ ഇറാന്‍ ഒപ്പുവച്ചത്

Update: 2019-06-17 18:46 GMT

തെഹ്‌റാന്‍: ആണവ കരാറില്‍നിന്ന് പൂര്‍ണമായി പിന്‍മാറുകയാണെന്ന് ഇറാന്റെ പ്രഖ്യാപനം. കരാറില്‍ നിന്നു പിന്‍മാറുന്ന പശ്ചാത്തലത്തില്‍ ജൂണ്‍ 27 മുതല്‍ കൂടുതല്‍ യുറേനിയം സമ്പുഷ്ടീകരിക്കുമെന്നും ഇറാന്‍ ആണവോര്‍ജ പദ്ധതി വക്താവ് ബെഹറൂസ് കമല്‍വാന്തി വ്യക്തമാക്കിയതായി സിഎന്‍എന്‍ റിപോര്‍ട്ട് ചെയ്തു. അറിയിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കരാറില്‍ നിന്നു ഏകപക്ഷീയമായി പിന്‍മാറുകയം പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതോടെ പ്രതിസന്ധിയിലായതാണ് ഇറാനെ കരാറില്‍നിന്ന് പിന്‍മാറാന്‍ പ്രേരിപ്പിച്ചത്. അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി, റഷ്യ, ചൈന, ബ്രിട്ടന്‍ എന്നീ വന്‍ ശക്തികളാണ് ആണവകരാറില്‍ ഉള്‍പ്പെട്ടിരുന്നത്. ഇറാനുമായുള്ള ആണവ സംയുക്ത പ്രവര്‍ത്തന പദ്ധതി കരാര്‍ പ്രകാരം യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള പരിധി 300 കിലോ ആണ്. ആണവകരാറില്‍ നിന്ന് പിന്‍മാറുന്നതോടെ ഈ പരിധി ഇറാന് മറികടക്കാനാവും. ആണവായുധം നിര്‍മിക്കാതിരുന്നാല്‍ ഇറാനുമേലുള്ള സാമ്പത്തിക ഉപരോധം പിന്‍വലിക്കാമെന്ന വ്യവസ്ഥയിലാണ് 2015ലെ ആണവ കരാറില്‍ ഇറാന്‍ ഒപ്പുവച്ചത്. എന്നാല്‍, കരാര്‍ വ്യവസ്ഥകള്‍ക്കു വിരുദ്ധമായി ഡോണള്‍ഡ് ട്രംപ് പ്രവര്‍ത്തിച്ചതോടെയാണ് ഇറാനും മനംമാറിയത്. അതിനിടെ, ഇറാന്‍ ആണവപദ്ധതികള്‍ പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഉപരോധങ്ങള്‍ ലോകരാജ്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ഇസ്രയേല്‍ ആവശ്യപ്പെട്ടു. ഇറാന്‍ ആണവായുധം നിര്‍മിക്കുകയാണെങ്കില്‍ തങ്ങളും അതിനു നിര്‍ബന്ധിതമാവുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും വ്യക്തമാക്കിയിരുന്നു. ഇറാന്‍-സൗദി സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ ആണവകരാറില്‍ നിന്ന് പിന്‍മാറാനുള്ള ഇറാന്‍ നീക്കം ദൂരവ്യാപക പ്രത്യാഘാതത്തിനിടയാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.




Tags:    

Similar News